കെ സി വേണുഗോപാല്‍ ദേശീയപാത വികസനത്തിന്റെ കാലനായി അവതരിക്കാന്‍ ശ്രമിക്കുന്നു; രാഷ്ട്രീയ ദുഷ്ടലാക്കോടെ സംസാരിച്ചാല്‍ കേട്ടുനില്‍ക്കാനാകില്ല; പൊട്ടിത്തെറിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത വികസനത്തിന്റെ കാലനാകാനുള്ള ചിലരുടെ ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്.  ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ലിമെന്റ്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയോട് എല്ലാത്തരത്തിലുമുള്ള ആദരവും ബഹുമാനവുമുണ്ട്. അതിന്റെ ചെയര്‍മാന്‍ എന്ന പദവിക്ക് അതിന്റേതായ മൂല്യവുമുണ്ട്. പക്ഷേ, ആ സ്ഥാനത്തിരിക്കുന്ന ഒരാള്‍ ആ സ്ഥാനം ഉപയോഗിച്ച് രാഷ്ട്രീയ ദുഷ്ടലാക്കോടെ സംസാരിച്ചാല്‍ അത് കേട്ടുനില്‍ക്കാനാകില്ല.

കാലങ്ങളായി മുടങ്ങിക്കിടന്ന മലയാളിയുടെ സ്വപ്നപദ്ധതിയായ ദേശീയപാതയുടെ വികസനം സാധ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. സംസ്ഥാന ഭരണത്തിലുള്ളപ്പോള്‍ കെടുകാര്യസ്ഥയുടെ പര്യായമായി ദേശീയപാതയുടെ വികസനം ഇല്ലാതാക്കിയ കോണ്‍ഗ്രസിന് ഇപ്പോള്‍ മുറുമുറുപ്പുണ്ടാകുന്നതിന്റെ കാരണം എല്ലാവരും മനസ്സിലാക്കുന്നുണ്ട്.

പാതയുടെ നിര്‍മാണത്തിലെ പിഴവുകളും അപാകതകളും പരിശോധിച്ചും പരിഹരിച്ചും മുന്നോട്ടു പോകാനുള്ള ഉത്തരവാദിത്തം നിര്‍മാണ ചുമതലയുള്ളക്കുണ്ട്.ഇന്നലെ കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിമായുള്ള ചര്‍ച്ചയില്‍ ഈ വിഷയം ഒരു അജണ്ടയുമായിരുന്നു.തെറ്റായ പ്രവണതകള്‍ ഉണ്ടെങ്കില്‍ കര്‍ക്കശ നിലപാട് സ്വീകരിക്കണം.

Read more

പിഎസിക്കും ഈ വിഷയത്തില്‍ നിലപാട് സ്വീകരിക്കുവാനുള്ള അവകാശമുണ്ട്. അതുപോലെ തന്നെ വികസനം മുടക്കാന്‍ രാഷ്ട്രീയദുഷ്ടലാക്കോടു കൂടിയുള്ള ഇടപെടല്‍ പിഎസി ചെയര്‍മാന്‍ നടത്തുന്നത് തുറന്നു കാണിക്കവാനുള്ള അവകാശം ഏതൊരു പൗരനുമുണ്ട്. ദേശീയപാത വികസനത്തിന്റെ കാലനായി അവതരിക്കാനാണ് കെ സി വേണുഗോപാല്‍ ശ്രമിക്കുന്നതെങ്കില്‍ അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.