'മനസില്‍ അടിഞ്ഞിരിക്കുന്ന ജാതിചിന്ത പെട്ടെന്ന് പോകില്ല, അതിങ്ങനെ തികട്ടി വരും'; നോട്ടീസിൽ പ്രതികരിച്ച് കെ രാധാകൃഷ്ണന്‍

ക്ഷേത്രപ്രവേശന വാര്‍ഷികവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ നോട്ടീസിലുയര്‍ന്ന വിവാദം പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. നോട്ടീസില്‍ എന്തുണ്ടെന്ന് അറിയില്ല. നോട്ടീസില്‍ പറയാന്‍ പാടില്ലാത്തത് എന്തെങ്കിലും ഉണ്ടെങ്കില്‍ പരിശോധിക്കും. മനസില്‍ അടിഞ്ഞിരിക്കുന്ന ജാതിചിന്ത പെട്ടെന്ന് പോകില്ല. മനസില്‍ നൂറ്റാണ്ടുകളായി ചേര്‍ന്നിരിക്കുന്ന ജാതി ചിന്ത ഒരു ദിവസം കൊണ്ട് പറിച്ചുകളയാന്‍ പറ്റുമോ? ആ ചിന്ത ആളുകള്‍ക്ക് പലപ്പോഴും തികട്ടി വരുമെന്നും മന്ത്രി പറഞ്ഞു.

സമൂഹത്തില്‍ ജാതി വ്യവസ്ഥ അടിച്ചേല്‍പ്പിച്ച ആളുകളുടെ ബുദ്ധി ഇന്നത്തെ മോസ്റ്റ് മോഡേണ്‍ ടെക്നോളജിയെ തോല്‍പ്പിക്കാനാകുന്ന വിധത്തിലുള്ള ബുദ്ധിയാണ് അന്ന് ഉപയോഗിച്ചിരുന്നതെന്നും നോട്ടീസ് പരിശോധിക്കുമെന്നും മന്ത്രി തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജാതിക്കെതിരായ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടന്ന നാടാണിത്. എന്നിട്ടും ചിലതൊക്കെ അവശേഷിച്ച് കിടക്കുന്നു. മാറ്റുക എന്നത് വലിയ പോരാട്ടത്തിലൂടെ അത് മാറ്റാനാകൂ. ജാതിവ്യവസ്ഥയുണ്ടാക്കിയ ദുരന്തം മാറണമെങ്കില്‍ ജാതി രഹിത സമൂഹമുണ്ടാകണം. കേരളീയം വിഷയത്തില്‍ മുഖ്യമന്ത്രിയും താനും പറഞ്ഞത് ഒരേ അഭിപ്രായമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, നോട്ടീസ് പിന്‍വലിച്ചെന്നും നോട്ടിസിലുള്ളത് ബോര്‍ഡിന്‍റെ അഭിപ്രായമല്ലെന്നും ബോര്‍ഡ് പ്രസിഡന്‍റെ കെ അനന്തഗോപന്‍ വ്യക്തമാക്കി. വീഴ്ച സംഭവിച്ചത് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവിതാംകൂര്‍ രാജകുടുംബത്തെ അതിരുവിട്ട് പുകഴ്ത്തുന്ന നോട്ടീസില്‍ ക്ഷേത്രപ്രവേശന വിളംബരം ശ്രീചിത്തിര തിരുനാളിന്റെ നേട്ടമെന്ന നിലയിലും അവതരിപ്പിച്ചതാണ് വിമര്‍ശനത്തിന് കാരണം. സമൂഹ മാധ്യമങ്ങളിലടക്കം വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ നോട്ടീസ് പിന്‍വലിക്കുകയായിരുന്നു.