ജനപ്രതിനിധികൾ പരിഭവിക്കരുതെന്ന് അപേക്ഷ, നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തും, മറ്റ് യാത്രാ സംവിധാനങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ നിലനിർത്തും; മന്ത്രി കെ ബി ഗണേഷ് കുമാർ

ഗതാഗതമന്ത്രിയായി ചുമതലയേറ്റതിന് പിറകെ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് വിശദീകരിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.നഷ്ടത്തിലോടുന്ന കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തും.ജനപ്രതിനിധികൾ പരിഭവിക്കരുതെന്ന് പറഞ്ഞ മന്ത്രി മറ്റ് യാത്രാ സംവിധാനങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ സർവീസ് നിലനിർത്തുമെന്നും വ്യക്തമാക്കി. ഇന്ന് ഓഫീസിലെത്തി ചുമതലയേറ്റെടുത്തശേഷമായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.

തിങ്കൾ മുതൽ വ്യാഴം വരെ ഓഫീസിൽ ഉണ്ടാകും. ക്യാബിനറ്റ് കഴിഞ്ഞ് വകുപ്പിലെ ഉദ്യോഗസ്ഥരെ കാണും. കെഎസ്ആർടിസി പ്രശനങ്ങൾ പരിഹരിക്കുമെന്നും വരുമാനത്തിനൊപ്പം ചെലവ് ചുരുക്കലും ഉണ്ടാകണം. സ്വകാര്യ കമ്പനികളുടെ സിഎസ്ആർ ഫണ്ട് സ്വീകരിക്കാൻ ഉള്ള ശ്രമം നടത്തും. കെഎസ്ആർടിസി സ്റ്റാൻഡ്കളിൽ ടോയ്ലറ്റ് അടക്കമുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തും. കെഎസ്ആർടിസി ജനകീയമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ജനങ്ങൾക്ക് ഉപകാരമെങ്കിൽ സംസ്ഥാനത്തെ മുക്കിലും മൂലയിലും സർവീസ് നടത്തും. കൂടാതെ ഡ്രൈവിങ് ടെസ്റ്റ്‌കൾ കർശനമാക്കുമെന്നും ഡ്രൈവിങ് ടെസ്റ്റ്‌ നടത്തുന്ന വാഹങ്ങളിൽ ക്യാമറ വെക്കുമെന്നും മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചാൽ കർശന നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. എഐ കാമറ കെൽട്രോൺ കൊടുക്കാനുള്ള പണം സംബന്ധിച്ച വിഷയത്തിൽ ധനകാര്യ മന്ത്രിയുമായി സംസാരിക്കും. എന്തുകൊണ്ട് കൊടുക്കാൻ പറ്റുന്നില്ല എന്ന് പരിശോധിച്ച് കെൽട്രോണിന് പണം കൊടുക്കുമെന്നും ​ഗണേഷ്കുമാർ പറഞ്ഞു. മുൻ മന്ത്രിയുമായി ഒരു പിണക്കവും ഇല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.