സപ്ലൈകോയിൽ എല്ലാ സബ്സിഡി സാധനങ്ങളും ഇല്ല; വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടെന്ന് ഭക്ഷ്യമന്ത്രി

സപ്ലൈകോയിൽ എല്ലാ സബ്സിഡി സാധനങ്ങളും ഇല്ലെന്ന് തുറന്ന് സമ്മതിച്ച് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഇന്നലെ ഉദ്ഘാടനം ചെയ്ത സ്ഥലത്ത് 13 ൽ ഏഴ് സാധനങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് തൃശൂരിൽ സാധനങ്ങൾ കുറവായിരുന്നു. കൂടുതൽ സാധനങ്ങൾ എത്തും.തൃശ്ശൂർ സംഭവിച്ചത് ഉത്പന്നങ്ങളുടെ കുറവ് അല്ലെന്നും സ്ഥലം മാറിയപ്പോൾ ഉണ്ടായ പ്രശ്നം ആണെന്നും മന്ത്രി വ്യക്തമാക്കി.

12 സാധനങ്ങൾ എങ്കിലും എത്തിക്കാൻ ശ്രമിക്കും. പഞ്ചസാര വ്യാപാരികൾ ടെൻഡറിൽ പങ്കെടുക്കുന്നില്ല. പരമാവധി സാധനങ്ങൾ എത്തിക്കാൻ ശ്രമിക്കും. പല ഉൽപ്പനങ്ങൾക്കും വില കുറച്ച് നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തൃശൂരിലെ സപ്ലൈക്കോയില്‍ സബ്‌സിഡി സാധനങ്ങളില്ലാത്തതിനെ തുടര്‍ന്ന് ക്രിസ്മസ് – പുതുവത്സര ചന്ത ഉദ്ഘാടനച്ചടങ്ങ് ഒഴിവാക്കി മേയറും എംഎല്‍എയും മടങ്ങിയിരുന്നു. സംഭവം വാർത്തയായതോടെയാണ് മന്ത്രി പ്രതികരിച്ചത്.

അതേ സമയം വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി. വേണ്ട വിധത്തിലുള്ള പരിഷ്കരണങ്ങൾ കൊണ്ട് വന്ന് സ്ഥാപനത്തെ നിലനിർത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഈ വര്‍ഷത്തെ ഫെയറുകള്‍ ഡിസംബര്‍ 21 മുതല്‍ മുപ്പത് വരെയയായിരിക്കും നടക്കുക. രാവിലെ പത്തുമണി മുതല്‍ രാത്രി എട്ടുമണിവരെയാണ് ഫെയറുകള്‍ പ്രവര്‍ത്തിക്കുക. ഡിസംബര്‍ 25ന് ഫെയര്‍ അവധിയായിരിക്കും.