അദാനിയുടെ നിര്‍ദേശം എതിര്‍ക്കില്ല; കേന്ദ്രസേനയെ വിളിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല; വിശദീകരിച്ച് മന്ത്രി ആന്റണി രാജു

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് സംരക്ഷണം നല്‍കാന്‍ കേന്ദ്രസേനയെ വിളിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു. കേന്ദ്ര സേന എത്തണമെന്ന ആവശ്യം സര്‍ക്കാര്‍ എതിര്‍ത്തിട്ടില്ല. അദാനി ഗ്രൂപ്പാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കമ്പനിയുടെ ആവശ്യം സര്‍ക്കാര്‍ എതിര്‍ക്കേണ്ടതില്ലെന്ന് ആന്റണി രാജു പ്രതികരിച്ചു. സമരക്കാരെ ഒരു മന്ത്രിയും തീവ്രവാദികള്‍ എന്ന് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, വരാപ്പുഴ ലത്തീന്‍ അതിരൂപതാ മാനേജ്മെന്റിന് കീഴിലുള്ള ലൂര്‍ദ്ദ് ആശുപത്രിയിലെ പരിപാടിയില്‍ നിന്ന് ഗതാഗത മന്ത്രി ആന്റണി രാജു പിന്‍മാറി. ലത്തീന്‍ വിഴിഞ്ഞത്തെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് പിന്‍മാറ്റമെന്നറിയുന്നു. വരാപ്പുഴ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും ഈ പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നു.

എന്നാല്‍ തനിക്ക് തിരക്കായതിനാലാണ് ലൂര്‍ദ്ദിലെ പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്ന് മന്ത്രി ആന്റെണി രാജു പ്രതികരിച്ചു. വിഴിഞ്ഞം സമരവുമായി ഇതിന് യാതൊരു ബന്ധമില്ലന്നും അനാവിശ്യമായ ദുര്‍വാഖ്യാനങ്ങള്‍ ഇതില്‍ വേണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്. കൊച്ചിയില്‍ ഇന്ന് വൈകീട്ട് വരെ പരിപാടിയുണ്ടായിട്ടും മന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കേണ്ട പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഇതെ തുടര്‍ന്ന് ബിഗ്‌ബോസ് താരത്തെ മുഖ്യാതിഥിയാക്കിയാണ് ആശുപത്രി അധികൃതര്‍ പരിപാടി നടത്തിയത്.