ബാബുവിന് കിട്ടിയ ഇളവ് മറ്റുള്ളവര്‍ക്കുള്ള ലൈസന്‍സല്ല, അനധികൃത കടന്നുകയറ്റം തടയുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍

പാലക്കാട് ചെറാട് കൂര്‍മ്പാച്ചി മലയിലേക്കുള്ള അനധികൃത കടന്നുകയറ്റം തടയുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ബാബുവിന് ലഭിച്ച് ഇളവ് മറയാക്കി കൂടുതല്‍ പേര്‍ മല കയറാന്‍ എത്തുന്നുണ്ട്. സംരക്ഷിത വനമേഖലകളില്‍ ആളുകള്‍ പ്രവേശിക്കുന്നത് തടയും. പരിശോധന സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജനുമായി അടിയന്തര യോഗം ചേര്‍ന്നതിന് പിന്നാലെയാണ് പ്രതികരണം.

ബാബു നടത്തിയത് നിയമലംഘനമാണ് എങ്കിലും തത്കാലം ഉപദ്രവിക്കണ്ട എന്നാണ് തീരുമാനിച്ചത്. ഇനി ആര്‍ക്കും ഇളവ് കിട്ടില്ലെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. കളക്ടറുടെ നേതൃത്വത്തില്‍ റവന്യൂ, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, പൊലീസ്, ഫോറസ്റ്റ്, ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് സമിതി രൂപീകരിക്കും. ഒരാഴ്ചയ്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടറോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബാബു കയറിയ ചെറാട് കൂര്‍മ്പാച്ചി മലയില്‍ ഇന്നലെ വീണ്ടും ആളുകയറിയിരുന്നു. മല കയറിയ പ്രദേശവാസിയായ ആനക്കല്ല് സ്വദേശി രാധാകൃഷ്ണനെ (45) രാത്രി 12.45 ഓടെ വനം വകുപ്പ് കണ്ടെത്തി താഴെ എത്തിച്ചിരുന്നു. ഇക്കാര്യത്തില്‍ ആദിവാസികള്‍ക്ക് എന്തെങ്കിലും പ്രത്യേക ഇളവ് ഉണ്ടോ എന്നത് പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.

ആദിവാസികള്‍ക്ക് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടില്‍ കയറാമെന്നും രാധാകൃഷ്ണനെതിരെ കേസെടുക്കില്ലെന്നും വനം വകുപ്പ് അറിയിച്ചിരുന്നു. രാധാകൃഷ്ണന്‍ എന്തെങ്കിലും ആവശ്യത്തിനായി പോയതാകാം എന്നും തിരിച്ച് വരുന്നതിനിടെ വഴി തെറ്റിയത് ആകാമെന്നുമാണ് നിഗമനം.

അതേസമയം ബാബുവിനെതിരെ കേസെടുക്കാമെന്ന് മാതാവ് റഷീദ പറഞ്ഞിരുന്നു. ബാബു ബുദ്ധിമോശം കാണിച്ചതുകൊണ്ട് കൂടുതല്‍ ആളുകള്‍ അത് അവസരമാക്കി എടുക്കുകയാണ്. ബാബുവിന് കേസില്‍ ഇളവു നല്‍കിയത് അവസരമായി കാണരുതെന്നാണ് അവര്‍ പറഞ്ഞത്.