പൂജ വിവാദമാക്കേണ്ടതില്ല, അരിക്കൊമ്പൻ പൂർണ ആരോഗ്യവാൻ; മന്ത്രി എ.കെ ശശീന്ദ്രൻ

മിഷൻ അരിക്കൊമ്പൻ വിജയകരമായി പൂർത്തീകരിച്ചതിൽ പ്രതികരണവുമായി വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്നും, ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ചിന്നക്കനാൽ ഭാഗത്ത് ആനക്കൂട്ടം ഉണ്ട്. മൂന്നാർ ഡിഎഫ്ഒയോട് നിരീക്ഷിക്കാൻ നി‍ർദേശം നൽകിയിട്ടുണ്ട്. ആന ഇപ്പൊൾ പെരിയാർ സങ്കേതത്തിലാണ്. ജനവാസ കേന്ദ്രത്തിൽ നിന്ന് 25 കിലോമീറ്റർ അകത്താണ് ആനയുള്ളതെന്നും മന്ത്രി പറഞ്ഞു.

അതേസമയം പെരിയാർ ടൈഗർ റിസർവിന് മുന്നിൽ പൂജ നടത്തിയെന്നത് വിവാദം ആക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു . ഓരോ നാട്ടിലും ഓരോ സമ്പ്രദായമുണ്ട്. അതൊന്നും ചർച്ചയാക്കേണ്ട ആവശ്യമില്ല. അരിക്കൊമ്പന്റെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

ഇന്ന് പുലർച്ചെ നാലരയോടെയാണ് ദൗത്യസംഘം അരിക്കൊമ്പനുമായി പെരിയാർ കടുവ സങ്കേതത്തിലെത്തിയത്. മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്. ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും തുറന്നുവിട്ട സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ ഉൾവനത്തിലേക്ക് അരിക്കൊൻ കയറിപ്പോയതായി റേഡിയോ കോളറിൽ നിന്നുള്ള ആദ്യ സിഗ്നലിൽ നിന്നും വ്യക്തമായതായി പെരിയാർ കടുവാ സങ്കേതം അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ഷുഹൈബ് പറഞ്ഞു.