മുട്ടിൽ മരംമുറിയില്‍ ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന്; ചരിത്രത്തിലെ വലിയ വനം കൊള്ളയെന്ന് പ്രതിപക്ഷം, സഭയിൽ നിന്ന് ഇറങ്ങിപ്പോയി പ്രതിഷേധം

വിവാദ മരം മുറിയിൽ ജുഡീഷ്യൽ അന്വേഷണം ഇല്ലെന്ന വനം മന്ത്രി എകെ ശശീന്ദ്രൻറെ പ്രതികരണത്തിൽ പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി പ്രതിഷേധിച്ചു. ചരിത്രത്തിലെ വലിയ വനം കൊള്ളയാണ് നടന്നതെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഭയിൽ ആവശ്യപ്പെട്ടു.  ഇങ്ങനെ ഒരുത്തരവ് ചരിത്രത്തിലുണ്ടോ എന്ന ചോദ്യത്തിന് അറിയല്ലെന്ന മന്ത്രിയുടെ മറുപടിയും പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരുന്നു. ഇത് വലിയ ബഹളത്തിലെത്തിക്കാതെ ശാന്തമായെങ്കിലും ജുഡീഷ്യല്‍ അന്വേഷണത്തിലുടക്കി പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു.

റവന്യൂ ഉത്തരവ്, വനംവകുപ്പിന്റെ അഭിപ്രായത്തെ തെറ്റായി വ്യാഖ്യാനിച്ചുള്ളതായിരുന്നുവെന്നും പുറത്തിറക്കിയ  ഈ ഉത്തരവ് നടപ്പാക്കാനുള്ള ഒരു നിർദേശവും വനം വകുപ്പ് നൽകിയിരുന്നില്ലെന്നും മന്ത്രി ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. റവന്യൂ വകുപ്പിനെ പൂർണമായും തള്ളുന്നതാണ് വനംമന്ത്രിയുടെ നിലപാട്.

Read more

“24- 10 -2020 തിന് റവന്യൂ വകുപ്പ്  ഉത്തരവ് വനംവകുപ്പ് സ്വീകരിച്ചതിൽ നിന്നും വ്യത്യസ്തമായ വ്യാഖ്യാനിക്കുന്ന തരത്തിലുള്ളതായിരുന്നു. ആ ഉത്തരവ് വനം വകുപ്പിന് ലഭിച്ചെങ്കിലും നടപ്പാക്കാനുള്ള നിർദ്ദേശം ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് അടക്കം ആർക്കും നൽകിയിട്ടില്ല. റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് ഈട്ടി, തേക്ക് തുടങ്ങിയ സർക്കാർ മരങ്ങൾ സ്വകാര്യ മേഖലയിൽ നിന്നും സ്വകാര്യ കൈവശ ഭൂമിയിൽ നിന്നും കടത്താൻ സാധ്യതയുണ്ടെന്ന് കാണിച്ച് ഈ വിഷയത്തിൽ മുറിക്കപ്പെട്ട സർക്കാർ വക തടികൾ കസ്റ്റഡിയിൽ എടുക്കാനും കേരളാ വനം നിയമപ്രകാരമുള്ള നിയമനടപടി സ്വീകരിക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു”.