സർക്കാർ നൽകേണ്ടത് 1 കോടി 19 ലക്ഷം രൂപ, തിരുവനന്തപുരം മെഡിക്കൽ കോളജിലെ കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം മിൽമ നിർത്തിവെയ്ക്കും

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കിടപ്പ് രോഗികൾക്കുള്ള പാൽ വിതരണം മിൽമ ഇന്ന് മുതൽ നിർത്തിവെക്കും. മിൽമക്ക് ലഭിക്കേണ്ട 1 കോടി 19 ലക്ഷം രൂപ കുടിശിക സർക്കാർ നൽകാത്തതുകൊണ്ടാണ് പാൽ വിതരണം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. മെയ് 22 മുതലുള്ള കുടിശികയാണ് മിൽമയ്ക്ക് ലഭിക്കാനുള്ളത്.

മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സയ്ക്കുന്ന രോഗികൾക്കാണ് മിൽമ വഴി എല്ലാ ദിവസവും ഒരു നേരം പാൽ നൽകിയിരുന്നത്. 500 മില്ലി ലിറ്ററിന്റെ ആയിരം പാക്കറ്റുകളാണ് വിതരണം ചെയ്തുവരുന്നത്. മെയ് 22 മുതലുള്ള കുടിശിക അടക്കണമെന്ന് ആവശ്യപ്പെട്ട് മിൽമ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഉൾപ്പെടുള്ളവർക്ക് 5 തവണ കത്ത് അയച്ചിരുന്നു. കത്തിന് ഒരു പ്രതികരണവും ലഭിച്ചില്ല. തുടർന്നാണ് തീരുമാനം.

4 മാസമായി കുടിശിക മുടങ്ങിയിട്ടും വകുപ്പ് മന്ത്രി ചിഞ്ചു റാണിയുടെ ഭാഗത്ത് നിന്നോ സർക്കാരിൽ നിന്നോ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. നേരത്തെ ബ്രെഡ് വിതരണവും മെഡിക്കൽ കോളേജിൽ നടന്നിരുന്നു. എന്നാൽ 2 മാസമായിട്ട് അതും മുടങ്ങിയിരിക്കുകയാണ്.