സംരംഭങ്ങൾ, നിർമ്മാണത്തൊഴിലാളികൾ, വീട്ടു ജോലിക്കാർ,,,,, കണക്കില്ലാതെ അതിഥി തൊഴിലാളികൾ; കണക്കെടുപ്പിൽ പരാജയപ്പെട്ട് സംസ്ഥാന സർക്കാർ

അതിഥി തൊഴിലാളികൾ പ്രതികളായ കേസുകൾ വരുമ്പോഴാണ് പലപ്പോഴും സർക്കാർ കണക്കെടുപ്പുകളെക്കുറിച്ച് ആലോചിക്കുന്നത്. ഇപ്പോഴിതാ ആലുവയിലെ അഞ്ചുവയസുകാരിയുടെ ക്രൂരമായ കൊലപാതകം പുറത്തുവന്നതോടെ അത്ഥിത്തൊഴിലാളികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകാനാണ് സർക്കാർ നീക്കം. ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവരുടെ എണ്ണം എടുക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഇക്കൂട്ടത്തിൽ അധികൃതരെ വലയ്ക്കുന്നത്.

തൊഴിലാളികളുടെ കണക്കുകൾ തൊഴിലുടമകൾ/ കോൺട്രാക്ടർമാർ എന്നവർ വഴി ശേഖരിക്കാം എന്ന് ആശ്വസിച്ചാലും വെല്ലുവിളികൾ ബാക്കിയാണ്. തൊഴിലാലികളായി എത്തുന്നവരിൽ പലരും ഇന്ന് സംരഭകരാണ് എന്നതാണ് ആ വെല്ലുവിളി. തൊഴിൽ വകുപ്പിന്‍റെ കണ്ണെത്താത്ത ചെറിയ തൊഴിൽ മേഖലകളിലേക്കുള്ള അതിഥി തൊഴിലാളികളുടെ കടന്നുവരവാണ് സർക്കാരിന് കൃത്യമായ കണക്കെടുക്കുന്നതിന് തടസമാകുന്നത്.

സംസ്ഥാനത്ത് എത്തിയ പല അതിഥി തൊഴിലാളികളും ഇന്ന് തൊഴിലാളിയല്ല. മറിച്ച് ചായക്കട അടക്കമുള്ള പല സംരംഭങ്ങളുടെ മുതലാളിമാരാണ്. സംരംഭങ്ങള്‍ സ്വന്തം തുടങ്ങിയതോടെ ഇവരുടെ കുടുംബവും കേരളത്തിലേക്ക് പറിച്ച് നടുന്നു. ഈ കടകൾക്കൊന്നും തന്നെ രജിസ്ട്രേഷൻ ഇല്ല.

ഇവിടെ ജോലിക്കെത്തുന്നവരിൽ ഭൂരിപക്ഷം പേരും ഒരു കണക്കിലും പെടുന്നില്ല. ചായക്കട, പലഹാരക്കട, പാന്‍ കട മുതല്‍ ലോട്ടറി അടക്കമുള്ള മേഖലകളില്‍ അതിഥി തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിൽ പലയിടങ്ങളിൽ ലോട്ടറി കച്ചവടക്കാരായ അതിഥി തൊഴിലാളികളുണ്ട്.

ഇവരൊന്നും തന്നെ ബന്ധപ്പെട്ട വകുപ്പുകളുടെ കണ്ണിൽ പെടുന്നില്ല എന്നതും ഗൗരവമായി കാണേണ്ടിയിരിക്കുന്നു. ആസൂത്രണ ബോ‍ർഡിന്‍റെ 2021ല്‍ പുറത്ത് വന്ന റിപ്പോർട്ട് 2017-2018കാലത്തെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതനുസരിച്ച് കെട്ടിട നിർമ്മാണ മേഖലയിൽ 76ശതമാനം പേർ അതിഥി തൊഴിലാളികളാണ്. ഹോട്ടൽ തൊഴിലാളികളിൽ 52ശതമാനവും, മത്സ്യത്തൊഴിലാളികളിൽ പോലും 12ശതമാനം അതിഥി തൊഴിലാളികളാണ്.

എന്നാൽ ഈ കണക്കുകളൊക്കെ ഇതിനോടകം മാറി മറിഞ്ഞു കഴിഞ്ഞു. മറ്റ് പല മേഖലകളിലും അതിഥിതൊഴിലാളികൾ പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു. ഓരോ ദിവസവും ട്രെയിൻ കയറി ഇവിടെയെത്തുന്ന ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ എണ്ണം എടുക്കുക എന്നത് ഏറെ ദുഷ്കരമാണ്. ഒരു കരാറുകാരന്‍റെയോ തൊഴിൽ ദാതാവിന്‍റെയോ കീഴിൽ ഇല്ലാത്ത വിഭാഗത്തിൽ ഏറെ പേരുള്ളതിനാൽ അതിഥി തൊവിലാളികളുടെ കണക്കെടുപ്പ് എന്നത് സർക്കാരിന് തലവേദന തന്നെയാണ്.