തൃശൂര്‍ പൂര നടത്തിപ്പിനെ കുറിച്ച് തീരുമാനിക്കാന്‍ നാളെ യോഗം; രക്ഷാദൗത്യത്തിന്റെ ഭാഗമായി നാശനഷ്ടം ഉണ്ടായവര്‍ക്കും സ്‌ഫോടനത്തില്‍ നാശനഷ്ടം ഉണ്ടായവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി വാസവന്‍

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യാഴാഴ്ച തീരുമാനമെടുക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് തൃശ്ശൂര്‍ കളക്ടറേറ്റില്‍ യോഗം നടക്കും. ബന്ധപ്പെട്ട ദേവസ്വങ്ങളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ആ യോഗത്തില്‍ പൂരവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ എങ്ങനെയായിരിക്കണം എന്നതുസംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊള്ളും. അതിനുശേഷം അക്കാര്യം വിശദീകരിക്കുമെന്നും അദ്ദേഹം തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ചില മതിലുകള്‍ പൊളിക്കുകയും കണ്ടം നികത്തുകയും മറ്റും ചെയ്തിട്ടുണ്ട്. രക്ഷാദൗത്യത്തിന്റെ ഭാഗമായി നാശനഷ്ടം ഉണ്ടായവര്‍ക്കും സ്‌ഫോടനത്തിന്റെ ഭാഗമായി നാശനഷ്ടം ഉണ്ടായവര്‍ക്കും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായും വാസവന്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭായോഗം ചര്‍ച്ചചെയ്ത പ്രധാനവിഷയം, മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സംരക്ഷിക്കാന്‍ സഹായിക്കുന്ന സാഹചര്യം സംജാതമാക്കുക എന്നതാണെന്നും വാസവന്‍ പറഞ്ഞു.

യുദ്ധകാലാടിസ്ഥാനത്തില്‍ ചികിത്സ ഉറപ്പാക്കാന്‍ സഹായിക്കുന്ന വിധത്തില്‍ കേരളത്തിലെ വിവിധ മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ സംഘത്തെ ഇന്നലെതന്നെ തൃശ്ശൂരില്‍ എത്തിച്ചിട്ടുണ്ട്. അവരുടെ നേതൃത്വത്തില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കും അതിന് പുറത്തുകഴിയുന്നവര്‍ക്കും ഏറ്റവും നല്ല പരിചരണം ഉറപ്പുനല്‍കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തുകഴിഞ്ഞിട്ടുണ്ട്. തുടര്‍ന്നും അതിനാവശ്യമായ ക്രമീകരണങ്ങളുമായി മുന്നോട്ടുപോകും, മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഐസിയുവില്‍ കഴിയുന്ന ആളുകളില്‍ പലരെയും രക്ഷപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്നും മന്ത്രി പറഞ്ഞു. അതിനനുസരിച്ചുള്ള പ്ലാസ്റ്റിക് സര്‍ജന്മാര്‍, സര്‍ജന്മാര്‍, മറ്റ് ഡോക്ടര്‍മാര്‍ തുടങ്ങിയവരുടെ ടീമുകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. 14 പേരാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെത്തിയത്. ഒരാള്‍ സ്വയം സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ബാക്കിയുള്ള 13 പേരും മെഡിക്കല്‍ കോളേജിലാണുള്ളത്. രണ്ടുമൂന്നുപേര്‍ക്ക് ചെറിയ പരിക്കാണുള്ളത്. അവര്‍ ഒഴികെയുള്ള പത്തുപേരെയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. അതില്‍തന്നെ ചിലരെ ഐസിയുവില്‍നിന്ന് വാര്‍ഡുകളിലേക്ക് മാറ്റി. പരിക്കേറ്റവരെ രക്ഷപ്പെടുത്താനാണ് സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രദ്ധിക്കുന്നത്. തൊഴില്‍ശാലയില്‍ സൂക്ഷിക്കേണ്ടിയിരുന്ന രേഖകകള്‍ കത്തിപ്പോയതിനാല്‍ അവിടെ എത്രപേരുണ്ടായിരുന്നെന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. അഞ്ച് പോസ്റ്റ്‌മോര്‍ട്ടം ഇതിനകം നടന്നു. ഇതില്‍ മൂന്ന് മൃതദേഹങ്ങള്‍ വിട്ടുകൊടുത്തു. രണ്ടെണ്ണം സൂക്ഷിച്ചിരിക്കുകയാണ്.