ബഷീര്‍ കൊല്ലപ്പെട്ടിട്ട് രണ്ടു വര്‍ഷം; പ്രതി ഇപ്പോഴും സര്‍ക്കാര്‍ തണലില്‍

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ ഓര്‍മ്മയ്ക്ക് രണ്ടു വയസ് പിന്നിടുകയാണ്. കേസ് എവിടെയത്തി? പ്രതികള്‍ ഇന്ന് എവിടെ?. നരഹത്യ ചുമത്തി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ സര്‍ക്കാര്‍ തണലില്‍ വിഹരിക്കുകയാണിപ്പോഴും. അപകടത്തെ തുടര്‍ന്ന് നടത്തിയ കുശാഗ്രബുദ്ധിയാണ് വിചാരണക്കോടതിയിലും പ്രതികള്‍ നടത്തുന്നത്. പ്രതിക്ക് സംരക്ഷണം നല്‍കുന്നത് സര്‍ക്കാരിന് ഭൂഷണമോ എന്നാണ് ചോദ്യം. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന ബഷീറിന്റെ വിയോഗം മാധ്യമലോകവും, പൊതുസമൂഹവും ചര്‍ച്ച ചെയ്തിട്ടും പ്രതിയെ തൊടാന്‍ പോലുമാകാത്തതാണ് ആശങ്ക.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ തിരുവനന്തപുരം പബ്ലിക് ഓഫീസിന് മുന്നില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് മാധ്യമ പ്രവര്‍ത്തകനായ കെ എം ബഷീറിന്റെ ജീവനെടുത്ത കാറപകടം. സിറാജ് പത്രത്തിലെ ജോലി കഴിഞ്ഞ് തിരിച്ചു പോകുകയായിരുന്നു, ബഷീര്‍. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീംറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാര്‍ ബഷീറിന്റെ ബൈക്കില്‍ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. അപകട സമയത്ത് വാഹനം ഓടിച്ചിരുന്ന കൊലയാളിയായ യുവ ഐഎഎസ് ഓഫീസര്‍ മദ്യലഹരിയിലായിരുന്നുവെന്നും, ഒപ്പം സുഹൃത്തായ വഫയും ഉണ്ടായിരുന്നുവെന്നും പിന്നീട് സാക്ഷിമൊഴികളുണ്ടായി. പബ്ലിക് ഓഫീസിന്റെ മതിലിലെ ആ അപകടത്തിന്റെ പാടുകള്‍ ഇനിയും മാഞ്ഞിട്ടില്ല.

അമിതവേഗത്തില്‍ പാഞ്ഞെത്തിയ കാര്‍ അപകടത്തിനും മരണത്തിനും കാരണമായെന്നാണ് റിപ്പോര്‍ട്ട്. കേസായതോടെ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും അധികനാള്‍ നീണ്ടില്ല, സംസ്ഥാന ആരോഗ്യവകുപ്പില്‍ ഉന്നത പോസ്റ്റില്‍ തിരിച്ചെടുത്തായിരുന്നു സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകരോട് നന്ദി പ്രകടിപ്പിച്ചത്. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന നിലപാടായിരുന്നു അന്ന് സര്‍ക്കാര്‍ സ്വീകരിച്ചത്. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഗുരുതര കുറ്റം ചുമത്തപ്പെട്ട ഉദ്യോഗസ്ഥനെ പിന്‍വാതിലിലൂടെ കോവിഡ് ഡാറ്റാ മാനേജ്‌മെന്റിന്റെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു.

അപകടം നടന്ന് മണിക്കൂറുകള്‍ക്കകം ദുരൂഹമായ ഇടപെടലാണ് പ്രതി നടത്തിയതെന്ന് തെളിഞ്ഞെങ്കിലും കാഞ്ഞ ബുദ്ധി പുറത്തെടുത്ത യുവ ഉദ്യോഗസ്ഥനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിനെന്ന ചോദ്യം ഇനിയും ബാക്കിയാണ്. മദ്യലഹരിയില്‍ വാഹനമോടിച്ച ശ്രീറാമിനെ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്, രക്തത്തിലെ മദ്യത്തിന്റെ അംശം ഒഴിവാക്കാനാണ് എന്നത് വ്യക്തമാണ്. പിന്നീട് വാഹനമോടിച്ചത് കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫയാണ് എന്നുവരെ പറഞ്ഞുവെച്ചു. ഇത്തരത്തില്‍ കേസ് വഴി തിരിച്ചുവിടാന്‍ മ്യൂസിയം പൊലീസും കൂട്ടുനിന്നു.

പൊലീസുമായുള്ള ഒത്തുകളിയിലൂടെ രക്തപരിശോധനയില്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്താതെ രക്ഷപ്പെട്ടു. പക്ഷെ ചികിത്സിച്ച ഡോക്ടറുടെ ആദ്യ മൊഴിയില്‍ പക്ഷെ അയാല്‍ മദ്യലഹരിയിലായിരുന്നു. തന്റെ കെഎല്‍ 01 ബിഎം 360 നമ്പര്‍ വോക്‌സ്‌വാഗന്‍ കാര്‍ ഓടിച്ചത് ശ്രീറാമാണ് എന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നില്‍ വഫ മൊഴിയും നല്‍കി.

പ്രത്യേക അന്വേഷണ സംഘം കേസന്വേഷിച്ച് തെളിവു നശിപ്പിക്കലടക്കം ചൂണ്ടിക്കാട്ടി കുറ്റപത്രം സമര്‍പ്പിച്ചു. ഇതിനിടെയാണ് ശ്രീറാമിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ അന്നത്തെ ചീഫ് സെക്രട്ടറി ടോംജോസ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുന്നത്. വിമര്‍ശനങ്ങളും എതിര്‍പ്പും വന്നതോടെ സസ്‌പെന്‍ഷന്‍ മൂന്നുമാസം നീണ്ടെങ്കിലും പിന്നീട് അപ്രതീക്ഷിതമായി കരുതിക്കൂട്ടി സര്‍വീസില്‍ തിരിച്ചെടുക്കുകയായിരുന്നു.

നരഹത്യ കേസില്‍ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനോടും കൂട്ടുപ്രതിയായ യുവതിയും ഈ മാസം ഒന്‍പതിന് ഹാജരാകാന്‍ ഉത്തരവിട്ടിരിക്കുകയാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി. മനഃപൂര്‍വമല്ലാത്ത നരഹത്യ, പൊതുമുതല്‍ നശിപ്പിക്കല്‍, മോട്ടോര്‍ വാഹന നിയമ ലംഘനം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ഒന്നാം പ്രതി ശ്രീറാമിനെതിരെ ചുമത്തിയത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍. ശ്രീറാമിനൊപ്പം സംഭവസമയത്തു കാറിലുണ്ടായിരുന്ന രണ്ടാം പ്രതി വഫ എന്ന യുവതിക്കെതിരെ പ്രേരണാക്കുറ്റവും ചുമത്തി. ശ്രീറാം മദ്യപിച്ചിരുന്നതായി അറിഞ്ഞിട്ടും തന്റെ കാര്‍ കൈമാറുകയും വേഗത്തില്‍ ഓടിക്കാന്‍ അനുവദിക്കുകയും ചെയ്‌തെന്നാണു കുറ്റം. 2 വര്‍ഷം വരെ ശിക്ഷ ലഭിക്കാം.

ഇത്രയൊക്കെയായിട്ടും ബഷീര്‍ കേസിലെ പ്രതിയായ ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന്റെ ഉന്നത പദവിയിലിരിക്കുമ്പോള്‍ പിന്നെങ്ങനെ നീതി കിട്ടുമെന്നാണ് കരുതേണ്ടത്. ഇരവാദമുയര്‍ത്തി പ്രതിക്കൊപ്പം നില്‍ക്കുന്ന ആട്ടിന്‍തോലണിഞ്ഞ ചെന്നായ പരിവേഷം ഇനിയെങ്കിലും ഊരിവെയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.