മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ വിവാദം; കണ്ടക്ടറെ ചോദ്യം ചെയ്ത് തമ്പാനൂര്‍ പൊലീസ്

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ വിവാദത്തില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ പൊലീസ് ചോദ്യം ചെയ്യുന്നു. ബസില്‍ നിന്ന് മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായാണ് ചോദ്യം ചെയ്യല്‍. തമ്പാനൂര്‍ പൊലീസാണ് കണ്ടക്ടര്‍ സുബിനെ ചോദ്യം ചെയ്യുന്നത്. യദു സംഭവ ദിവസം ഓടിച്ചിരുന്ന ബസിന്റെ കണ്ടക്ടറാണ് സുബിന്‍.

മെമ്മറി കാര്‍ഡ് കേസില്‍ നിര്‍ണായക തെളിവാണ്. യദുവും മേയറും തമ്മിലുള്ള തര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡാണ് നഷ്ടപ്പെട്ടത്. കെഎസ്ആര്‍ടിസി ബസ് നിയമലംഘനം നടത്തിയിരുന്നതായാണ് ആര്യ രാജേന്ദ്രന്‍ ആരോപിച്ചത്. ആര്യയുടെ ആരോപണങ്ങള്‍ തെളിയിക്കണമെങ്കിലും നഷ്ടപ്പെട്ട മെമ്മറി കാര്‍ഡ് കണ്ടെത്തണം.

Read more

അതേസമയം ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്‌ഐആറിലുള്ളത്. യദു സമര്‍പ്പിച്ച പരാതിയിലുള്ള അതേ ആരോപണങ്ങള്‍ അങ്ങനെ തന്നെ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് പ്രതികള്‍ നശിപ്പിച്ചതായും എഫ്‌ഐആറിലുണ്ട്.