സംവിധായകൻ ജോഷിയുടെ വീട്ടിലെ വൻ കവർച്ച; പ്രതി കര്‍ണാടകയിൽ അറസ്റ്റിൽ

ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ വൻ കവർച്ച നടത്തിയ പ്രതി പിടിയില്‍. ബിഹാര്‍ സ്വദേശി മുഹമ്മദ് ഇര്‍ഷാദ് ആണ് പിടിയിലായത്. ഇയാളെ കർണാടകയിൽ നിന്നാണ് എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ കൊച്ചിയിലെത്തിക്കും.

സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിരുന്നു. ജോഷിയുടെ കൊച്ചി പനമ്പളളി നഗറിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വർണ, വജ്രാഭരണങ്ങളും വാച്ചുകളും ആണ് നഷ്ടപ്പെട്ടത്.

വീടിന്‍റെ പിന്നാമ്പുറത്തെത്തിയ മോഷ്ടാവ് ജനലിന്‍റെ സ്ലൈഡിങ് ഡോർ തകർത്താണ് അകത്തുകടന്നത്. തുടർന്ന് അകത്തെ മുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും വജ്ര നെക്ലേസുകളും അടക്കമുളളവ എടുത്തുകൊണ്ടുപോയി. മറ്റൊരു മുറിയിൽ നിന്ന് കുറച്ച് പണവും മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത്.