എം.എല്‍.എമാരെ ഏകോപിപ്പിക്കുന്നതില്‍ വന്‍ പരാജയം; വീണാ ജോര്‍ജിന് എതിരെ വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ രൂക്ഷ വിമര്‍ശിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ഫോണ്‍ വിളിച്ചാല്‍ എടുക്കാനുള്ള മര്യാദ പോലും മന്ത്രിക്കില്ല. എംഎല്‍എമാരെ ഏകോപിപ്പിക്കുന്നതില്‍ വന്‍ പരാജയമാണ്. കൂടിയാലോചനയ്ക്കായി എംഎല്‍എമാരെ മന്ത്രി വിളിക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു.

തന്നെ പതിവായി അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിന്റെ എന്റെ കേരളം പ്രദര്‍ശന മേളയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വിട്ടുനിന്നിരുന്നു. എന്റെ കേരളം പ്രദര്‍ശന മേളയുടെ അധ്യക്ഷനായിരുന്നു ചിറ്റയം ഗോപകുമാര്‍. നഗരസഭ സ്റ്റേഡിയത്തില്‍ നടക്കുന്ന സര്‍ക്കാര്‍ പരിപാടിയുടെ പോസ്റ്ററിലും ഫ്‌ളെക്‌സിലും നോട്ടീസിലുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്നത് അങ്ങനെയായിരുന്നു എങ്കിലും പരിപാടിയെ കുറിച്ച് അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ അറിഞ്ഞിരുന്നില്ല. ാന്‍ അധ്യക്ഷത വഹിക്കേണ്ട പരിപാടിയെക്കുറിച്ച് തലേദിവസം രാത്രിയാണ് അറിയിച്ചത്. ഇത്തരത്തില്‍ അവഗണിക്കപ്പെട്ടതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.

അടൂര്‍ മണ്ഡലത്തില്‍ ആരോഗ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളെ കുറിച്ചൊന്നും അറിയിക്കാറില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പലതവണ വിളിച്ചിട്ടുണ്ടെങ്കിലും ഫോണ്‍ എടുത്തിട്ടേയില്ല. ഇക്കാര്യങ്ങള്‍ സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ നടപടി ഒന്നും ഉണ്ടായില്ല. അതിനാലാണ് ഇപ്പോള്‍ തുറന്ന് പറയുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. . യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പോലും ഇത്തരം അവഗണന നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.