കൊച്ചിയിൽ വൻ ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും അടക്കം 8 പേർ പിടിയിൽ

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മയക്കുമരുന്നുമായി എട്ടുപേരെ പോലീസ് പിടികൂടി. കൊക്കെയ്ൻ, എം.ഡി.എം.എ, എക്സ്റ്റസി തുടങ്ങിയ മാരകമായ ലഹരിവസ്തുക്കൾ ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു.

ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന തിരുവനന്തപുരം സ്വദേശി ഷാജി ഫെർണാണ്ടോ (ഷോൺ-44), റസ്റ്ററന്റ് നടത്തുന്ന കലൂർ സ്വദേശി ഓസ്റ്റിൻ ജോസ് (31), കലൂർ സ്വദേശി അഡ്വ. രോഹിത് നായർ (25), ബിസിനസുകാരനായ ആലുവ സ്വദേശി ജിനോ മുരളി, ആലപ്പുഴ സ്വദേശിയായ ന്യൂട്രീഷൻ അക്ബർ ഷാ (30), പന്തളം സ്വദേശിനിയായ ദന്തഡോക്ടർ ബെൻസി റാവുത്തർ (29), ഫിസിയോ തെറപ്പിസ്റ്റായ കൊല്ലം സ്വദേശിനി സെയ്തലി ഫാത്തിമ (29), ഏവിയേഷൻ വിദ്യാർഥിനിയായ കണ്ണൂർ സ്വദേശിനി അമൽ റൗഫ് (26) എന്നിവരെയാണ് കടവന്ത്ര പോലീസും കൊച്ചി സിറ്റി ഡാൻസാഫും ചേർന്ന് പിടികൂടിയത്.

കടവന്ത്രയിലെ ഹോട്ടലിൽ പോലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ഹോട്ടലിൽ സ്ഥിരമായി മുറിയെടുത്ത് സംഘം ചേർന്ന് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇവരുടെ പക്കൽനിന്നും അഞ്ചു ഗ്രാം ഹൈബ്രിഡ് കഞ്ചാവും 0.34 ഗ്രാം കൊക്കെയ്‌നും 0.36 ഗ്രാം മെത്താഫിറ്റമിനും 0.44 ഗ്രാം എക്സ്റ്റസി പില്ലും കണ്ടെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദേശമനുസരിച്ച് ഡി.ജെ. പാർട്ടി നടക്കുന്ന സ്ഥലങ്ങൾ പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു.

Read more