കോടഞ്ചേരിയിലെ വിവാഹം; മകള്‍ ചതിയില്‍ പെട്ടു, കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ജോയസ്‌നയുടെ പിതാവ്

കോടഞ്ചേരിയിലെ മിശ്രവിവാഹത്തിന് പിന്നാലെ ആരോപണവുമായി ജോയ്‌സനയുടെ പിതാവ് രംഗത്ത്. മകളെ ഇതുവരെ കാണാത്തതില്‍ ദുരൂഹതയുണ്ട്. മകളെ തട്ടിക്കൊണ്ടുപോയതാണ്. ചതിയില്‍ പെടുത്തുകയായിരുന്നുവെന്നും, സംസ്ഥാന പൊലീസില്‍ വിശ്വാസമില്ലെന്നും ജോസഫ് പറഞ്ഞു. സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് പിതാവ് ഉന്നയിക്കുന്ന ആവശ്യം.

ഇത്രയും ദിവസമായിട്ടും മകളെ തിരിച്ചെത്തിക്കാന്‍ സംസ്ഥാന പൊലീസിന് കഴിഞ്ഞിട്ടില്ല. അതിനാല്‍ പൊലീസിനെ വിശ്വാസമില്ല. മകള്‍ക്കായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമനടപടിയുമായി മുന്നോട്ട് പോകും. തനിക്ക് നീതി ലഭിച്ചില്ലെന്നും മകളെ തട്ടിക്കൊണ്ടുപോയതിന് തെളിവുകള്‍ ഉണ്ടെന്നും പിതാവ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കോടഞ്ചേരിയില്‍ വച്ച് ഡിവൈഎഫ്‌ഐ നേതാവായ ഷിജിനും, ജോയ്‌സ്‌നയും തമ്മില്‍ വിവാഹം കഴിച്ചത്. മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ വിവാഹം കഴിച്ചതിന് പിന്നാലെ നിരവധി വിവാദങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് ജോയസ്‌ന പറഞ്ഞിരുന്നു. ഇക്കാര്യം താമരശേരി ജില്ലാ കോടതിയിലും ബോധിപ്പിച്ചിരുന്നു.

ലൗ ജിഹാദ് ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമെന്ന് ഷെജിനും ജ്യോല്‍സ്നയും പറഞ്ഞിരുന്നു. പ്രായപൂര്‍ത്തിയായ രണ്ട് ഇന്ത്യന്‍ പൗരന്മാരെന്ന് നിലയക്ക് തങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. പ്രശ്നങ്ങള്‍ ഉണ്ടായെക്കുമെന്ന് സാഹചര്യം ഉള്ളതിനാലാണ് നാട്ടില്‍ നിന്ന് മാറി നിന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ വലിയ വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണ് നാട്ടില്‍ നടക്കുന്നതെന്ന് ഷെജിന്‍ പറഞ്ഞു. ചില വര്‍ഗ്ഗീയ സംഘടനകളുടെ നിലപാട് മൂലമാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുന്നതെന്നും ഷെജിന്‍ ആരോപിച്ചിരുന്നു.