ഫ്‌ളാറ്റ് പൊളിക്കുന്നതിനെ കുറിച്ച് പഠിക്കാനെത്തുന്നത് പതിനൊന്നംഗ വിദഗ്ധ സമിതി; റിപ്പോര്‍ട്ട് അടുത്ത ദിവസം സമര്‍പ്പിക്കും

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ദ്ധ സമിതി അടുത്ത ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും പൊളിക്കാനുള്ള കമ്പനിയെ തീരുമാനിക്കുക. തങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഫ്‌ളാറ്റുകളില്‍ നിന്നും ഒഴിഞ്ഞ താമസക്കാര്‍.

വിവിധ വകുപ്പുകളിലെ എന്‍ജിനീയര്‍മാരെ ഉള്‍പ്പെടുത്തി പതിനൊന്നംഗ സംഘത്തെയാണ് ഫ്‌ളാറ്റ് പൊളിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. പൊളിക്കാനുള്ള കമ്പനികളെ തിരഞ്ഞെടുക്കുക, ഇവരുടെ യന്ത്രങ്ങളുടെയും മറ്റും നിലവാരം പരിശോധിക്കുക, പൊളിക്കലിന് നേതൃത്വം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഈ സമിതിയെ നിയോഗിച്ചിരിക്കുന്നത്.

കരാര്‍ ഏറ്റെടുക്കാന്‍ താത്പര്യം അറിയിച്ചെത്തിയതില്‍ തിരഞ്ഞെടുക്കപ്പെട്ട ആറ് കമ്പനികളോട് പൊളിക്കല്‍ നടപ്പാക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരില്‍ രണ്ടെണ്ണമാണ് അവസാന പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. കമ്പനികളുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമായിരിക്കും സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഈ മാസം പതിനൊന്നിനു തന്നെ ഫ്‌ളാറ്റുകള്‍ കരാര്‍ നല്‍കുന്ന കമ്പനിക്ക് കൈമാറാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞു പോയ താമസക്കാര്‍ സാധനങ്ങള്‍ നീക്കം ചെയ്യുന്ന ജോലികളുടെ അവസാനഘട്ടത്തിലാണ്.

നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനം എടുക്കാന്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ നേതൃത്വത്തിലുള്ള സമിതിയെ ആണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഫ്‌ളാറ്റുകളില്‍ നിന്നും സാധനങ്ങള്‍ മോഷണം പോകുന്നതായി പരാതി വ്യാപകമായതിനെ തുടര്‍ന്ന് പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.