മരട് : നഷ്ടപരിഹാര സമിതിക്കെതിരെ ഫ്ളാറ്റ് ഉടമകള്‍

മരടിലെ ഫ്ളാറ്റ് പൊളിക്കല്‍ വിഷയത്തില്‍ നഷ്ടപരിഹാര സമിതിക്കെതിരെ ഫ്ളാറ്റ് ഉടമകള്‍. നഷ്ടപരിഹാരത്തുകയായ 25 ലക്ഷം രൂപ എല്ലാവര്‍ക്കും നല്‍കണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഫ്‌ളാറ്റ് ഉടമകള്‍ പറഞ്ഞു.

മരടില്‍ പൊളിക്കുന്ന ഫ്ളാറ്റുകളുടെ ഉടമകളില്‍ ആദ്യഘട്ടത്തില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കുക മൂന്നുപേര്‍ക്കു മാത്രമാണ്. സുപ്രീം കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മറ്റിയാണ് ഈ ശിപാര്‍ശ സര്‍ക്കാരിന് നല്‍കിയത്. തിങ്കളാഴ്ച 14 ഫ്ളാറ്റുടമകളുടെ ക്ലെയിമുകളാണ് സമിതി പരിശോധിച്ചത്. ഇതിനു പിന്നാലെയാണ് പ്രതിഷേധവുമായി ഫ്ളാറ്റ് ഉടമകള്‍ രംഗത്തെത്തിയത്.

നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട രേഖകളുടെ പരിശോധനയ്ക്ക് നഗരസഭയുടെ ഭാഗത്തു നിന്നോ നഷ്ടപരിഹാര സമിതിയുടെ ഭാഗത്തു നിന്നോ കൃത്യമായ യാതൊരു അറിയിപ്പും ലഭിക്കുന്നില്ലെന്ന് ഉടമകള്‍ പരാതിപ്പെടുന്നു. രേഖകളുമായി സ്വമേധയാ എത്തിയവരുടെ പരിശോധനകളാണ് ആദ്യഘട്ടത്തില്‍ നടന്നത്.