മരട് പുനരധിവാസത്തിൽ ആശയക്കുഴപ്പം; ഫ്ലാറ്റ് ഒഴിയാൻ തയ്യാറാകാതെ ഉടമകൾ

മരടിലെ ഫ്ലാറ്റിൽ നിന്നും ഉടമകളാരും ഒഴിഞ്ഞില്ല. പുനരധിവാസത്തിലെ ആശയക്കുഴപ്പം തീർക്കാതെ ഒഴിഞ്ഞു പോകില്ലെന്നാണ് നിലപാട്. ഇവിടെ നിന്ന് ഇതുവരെ ഒഴിഞ്ഞു പോയത് വാടകക്കാർ മാത്രമാണ്. സര്‍ക്കാർ ഒരുക്കിയ 521 ബദൽ ഇടങ്ങളിൽ പലതിലും ഒഴിവില്ല. ഫ്ലാറ്റ് ഉടമകൾക്ക് സ്വയം ഒഴിഞ്ഞു പോകാനുള്ള സമയപരിധി ഒക്ടോബർ മൂന്നിനാണ് അവസാനിക്കുന്നത്. നാലു ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിന്ന് ഒഴിയാനുള്ളത് 196 കുടുംബങ്ങളും. നിശ്ചിത സമയപരിധിക്കുള്ളിൽ ഫ്ലാറ്റ് ഒഴിപ്പിക്കൽ അസാദ്ധ്യമെന്നാണ് സൂചന.

ജില്ലാ അധികൃതർ തയ്യാറാക്കിയ പട്ടികയിലെ ഭൂരിഭാഗം ഫ്ലാറ്റുകളും മരടിൽനിന്ന് ഒഴിയുന്നവരെ താമസിപ്പിക്കാൻ തയ്യാറായിട്ടില്ല. പട്ടികയിലെ ഫ്ലാറ്റ് ഉടമകളുമായി ബന്ധപ്പെടുമ്പോൾ അപ്പാർട്മെന്റുകൾ വാടകയ്ക്കു നൽകാനില്ലെന്ന പ്രതികരണമാണു ലഭിച്ചതെന്ന് മരട് ഭവന സംരക്ഷണ സമിതി പ്രസിഡന്റ് ഷംസുദ്ദീൻ കരുനാഗപ്പള്ളി പറഞ്ഞു. സർക്കാർ നൽകിയത് ഒഴിവില്ലാത്ത അപ്പാർട്‌മെന്റുകളുടെ പട്ടികയാണെന്നാണ് ആക്ഷേപം. പുതിയ പട്ടിക നൽകണമെന്നാണ് ഫ്ലാറ്റ് നിവാസികളുടെ ആവശ്യം.

ശരിയായ അന്വേഷണം നടത്താതെയാണു ജില്ലാ ഭരണകൂടം പട്ടിക തയ്യാറാക്കിയിട്ടുള്ളതെന്നും ഇവർ പറയുന്നു. സൗകര്യങ്ങളുണ്ടോയെന്നു നോക്കാനായി നേരിട്ടു ഫ്ലാറ്റ് കാണാൻ ചെന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരോടു മോശമായാണു പലരും പെരുമാറിയതെന്നും ഫ്ലാറ്റ് ഉടമകൾക്ക് പരാതിയുണ്ട്.  അപ്പാർട്മെന്റുകൾ നൽകാൻ തയ്യാറുള്ളവർ വലിയ തുകയാണു വാടകയായി ചോദിക്കുന്നത്. ഫ്ലാറ്റ് ഒഴിയുന്നവർക്കു പുനരധിവാസം ഉറപ്പാക്കാൻ സർക്കാർ നേരിട്ട് ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു.