മരട് നഗരസഭയില്‍ ക്രൈംബ്രാഞ്ചിന്റെ പരിശോധന; ഒഴിയാൻ സമയം വേണമെന്ന് വീണ്ടും ഫ്ലാറ്റുടമകൾ

മരട് നഗരസഭ കാര്യാലയത്തില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നു. മരടിലെ ഫ്‌ളാറ്റുകള്‍ക്ക് അനുമതി നല്‍കിയ രേഖകള്‍ കണ്ടെത്താനും ഫയലുകള്‍ പരിശോധിക്കാനുമാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നഗരസഭ കാര്യാലയത്തിലെത്തിയത്.

മരടിലെ മൂന്ന് ഫ്‌ളാറ്റ് നിര്‍മ്മാതാക്കളുടെ പേരില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം നേരത്തെ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഇതിനായി ക്രൈംബ്രാഞ്ചിലെയും ലോക്കല്‍ പൊലീസിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെയും രൂപവത്കരിച്ചു. എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ജോസി ചെറിയാന്‍, സിറ്റി ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജ് എന്നിവരുള്‍പ്പെടെയുള്ള ഏഴംഗ സംഘത്തില്‍ ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍മാരെയും എസ്.എച്ച്.ഒ.മാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാൽ, ഫ്ലാറ്റുടമകളെ ഒഴിപ്പിക്കുന്ന നടപടികൾ ത്വരിതഗതിയിൽ പൂർത്തിയാക്കാൻ തന്നെയാണ് നഗരസഭയുടെ തീരുമാനം. എല്ലാവരെയും ഒഴിപ്പിച്ച ശേഷം നഷ്ടപരിഹാരം പെട്ടെന്ന് തന്നെ കൈമാറി ഫ്ലാറ്റുകൾ പൊളിയ്ക്കാനുള്ള നടപടികൾക്കുള്ള കർമ്മപദ്ധതി തയ്യാറാണ്.

അതിനിടെ, പുതിയ താമസസ്ഥലം സംബന്ധിച്ച് ഉറപ്പ് ലഭിക്കാതെ ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞു പോകില്ലെന്ന് ഫ്‌ളാറ്റുടമകള്‍ അറിയിച്ചു. ജില്ലാ ഭരണകൂടം നല്‍കിയ പട്ടികയിലുള്ള താമസസ്ഥലങ്ങളില്‍ പലയിടത്തും ഒഴിവില്ലെന്നാണ് ഫ്‌ളാറ്റുടമകള്‍ പറയുന്നത്. ചില ഫ്‌ളാറ്റുകളില്‍ ഉയര്‍ന്ന വാടകയാണ് ചോദിക്കുന്നതെന്നും ചിലയിടത്ത് ഒഴിവില്ലെന്നും ഉടമകള്‍ പറയുന്നു. ഇക്കാര്യം അധികൃതരെ അറിയിക്കുമെന്നും താത്കാലിക താമസസ്ഥലത്തെ സംബന്ധിച്ച് മതിയായ ഉറപ്പ് ലഭിച്ചാല്‍ മാത്രമേ ഫ്‌ളാറ്റുകള്‍ ഒഴിയുകയുള്ളൂവെന്നും ഉടമകള്‍ അറിയിച്ചു.