മരട് ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ 11-ന് തന്നെ തുടങ്ങും; പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കും 

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടിക്രമങ്ങള്‍ പതിനൊന്നാം തിയതി തന്നെ ആരംഭിക്കും. പൊളിക്കാനുള്ള കമ്പനികളെ 9-ാം തിയതിക്കകം തന്നെ തിരഞ്ഞെടുക്കും. പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിച്ചാവും പൊളിക്കൽ നടപടികൾ ആരംഭിക്കുകയെന്ന് ഇന്നലെ ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കിയിരുന്നു.

ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ടോം ജേസിന്റെ അദ്ധ്യക്ഷതയില്‍ കൊച്ചിയില്‍ യോഗം ചേർന്നിരുന്നു. ഫ്ലാറ്റ് പൊളിക്കാനുള്ള കമ്പനിയുടെ തിരഞ്ഞെടുപ്പും ഉമകളുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങളും യോഗം ചർച്ച ചെയ്തിരുന്നു.

കമ്പനികളെ 9-ാം തിയതിക്കകം തിരഞ്ഞെടുക്കും. പതിനൊന്നാം തിയതി ഫ്ലാറ്റുകള്‍ കമ്പനികൾക്ക് കൈമാറാനാണ് തീരുമാനം. മുന്‍ പരിചയവും സാങ്കേതിക മികവും കണക്കിലെടുത്താവും കമ്പനികളെ നിശ്ചയിക്കുക. സുപ്രീം കോടതി നിർദേശിച്ച സമയ പരിധിയിൽ തന്നെ നഷ്ട പരിഹാരം ഫ്ലാറ്റ് ഉടമകൾക്ക് നൽകും. ആര്‍ക്കൊക്കെ നഷ്ടപരിഹാരം നല്‍കണമെന്ന് വിദഗ്ധ സമിതിയായിരിക്കും തീരുമാനിക്കുക.