മരട് ഫ്‌ളാറ്റ്; നഗരസഭയുടെ നോട്ടീസ് കാലാവധി ഇന്ന് അവസാനിക്കും, ഒഴിയാന്‍ തയ്യാറല്ലെന്ന് രേഖാമൂലം മറുപടി നല്‍കി 12 ഫ്‌ളാറ്റ് ഉടമകള്‍

മരട് നഗരസഭയുടെ നോട്ടീസ് കാലാവധി ഇന്നവസാനിക്കാനിരിക്കേ, ഒഴിയാന്‍ ഒരുക്കമല്ലെന്ന നിലപാടില്‍ ഉറച്ച് ഫ്‌ളാറ്റ് ഉടമകള്‍. 12 ഫ്‌ളാറ്റ് ഉടമകള്‍ ഇക്കാര്യം രേഖാമൂലം നഗരസഭയെ അറിയിച്ചു. പണം മുടക്കി വാങ്ങിയ ഫ്‌ളാറ്റുകളില്‍ നിന്ന് ഒഴിഞ്ഞു പോകില്ലെന്നും നിയമപരമായ എല്ലാ രേഖകളും കൈവശമുണ്ടെന്നുമാണ് ഉടമകളുടെ നിലപാട്.

നഗരസഭയില്‍ നിന്നും വില്ലേജില്‍ നിന്നുമുള്ള രേഖകളെല്ലാം കൈവശമുണ്ട്. ഒഴിഞ്ഞു പോയേ പറ്റൂ എന്നാണെങ്കില്‍ സാവകാശവും മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ലഭ്യമാക്കണം. ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നതു മൗലികാവകാശ ലംഘനമാണ്. വിദേശത്തു കഴിയുന്ന ഫ്‌ളാറ്റ് ഉടമകളുമുണ്ട്. അവര്‍ക്കു നാട്ടിലെത്താനും സാധനങ്ങള്‍ നീക്കാനും സാവകാശം ലഭിച്ചിട്ടില്ല. ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റിലെ 12 കുടുംബങ്ങളാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മറുപടി നല്‍കിയത്. മറ്റു ഫ്‌ളാറ്റുകളിലുള്ളവര്‍ നഗരസഭയുടെ നോട്ടീസിനു മറുപടി നല്‍കിയിട്ടില്ല. നഗരസഭയുടെ നോട്ടീസ് ചട്ടലംഘനമാണെന്നാരോപിച്ച് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണു ഫ്‌ളാറ്റ് ഉടമകളുടെ തീരുമാനം.

സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണു നോട്ടീസ് നല്‍കിയതെന്നും ഫ്‌ളാറ്റ് ഉടമകളുടെ മറുപടി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ്ഖാന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കും. അതേസമയം, മരട് മുനിസിപ്പാലിറ്റി ഓഫീസിനു മുന്നില്‍ ഫ്‌ളാറ്റ് ഉടമകളുടെ റിലേ സത്യഗ്രഹം ഇന്നു രാവിലെ ആരംഭിക്കും. സമരത്തിനു പിന്തുണയുമായി വിവിധ രാഷ്ട്രീയകക്ഷി പ്രവര്‍ത്തകരുമെത്തും. ഓഫീസ് പ്രവര്‍ത്തന സമയത്തിനു ശേഷം തൊട്ടടുത്തുള്ള എച്ച്ടുഒ ഹോളിഫെയ്ത്ത് ഫ്‌ളാറ്റിനു മുന്നിലെ പന്തലിലേക്കു സമരവേദി മാറ്റും. തിങ്കളാഴ്ച രാവിലെ വീണ്ടും നഗരസഭാ ഓഫീസിനു മുമ്പില്‍ സമരം ആരംഭിക്കും.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്നു ഫ്‌ളാറ്റുകള്‍ സന്ദര്‍ശിക്കും. ഫ്‌ളാറ്റ് ഉടമകളുടെ വാദം സുപ്രീം കോടതി കേട്ടില്ലെന്നു മുന്‍ എം.പി: കെ.വി. തോമസ് ചൂണ്ടിക്കാട്ടി. ഇക്കാര്യം ഗവര്‍ണറെ ധരിപ്പിച്ചു. നിയമാനുസൃതമായും മാനുഷിക പരിഗണനയോടെയും നടപടി സ്വീകരിക്കാമെന്ന് ഗവര്‍ണര്‍ അറിയിച്ചതായും തോമസ് പറഞ്ഞു.