ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ആറംഗസമിതി; നഷ്ടപരിഹാരം ലഭിക്കേണ്ടവരുടെ പട്ടിക നഗരസഭ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും

മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാനുള്ള ജോലിക്കായി നഗരസഭ ആറംഗ സംഘത്തെ ചുമതലപ്പെടുത്തി. നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതിരിക്കാനാണ് സംഘത്തെ നിയോഗിക്കാന്‍ ഇന്ന് ചേര്‍ന്ന നഗരസഭയുടെ അടിയന്തര കൗണ്‍സിലില്‍ തീരുമാനമായത്. മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതിനുള്ള ജോലികള്‍ക്ക് മാത്രമായി ആണ് ആറംഗ ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തിരിക്കുന്നത്.

സമുച്ചയങ്ങള്‍ പൊളിക്കുമ്പോള്‍ നഷ്ടപരിഹാരം ലഭിക്കേണ്ട ഫ്‌ളാറ്റ് ഉടമകളുടെ പട്ടിക നഗരസഭ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. എന്നാല്‍ രേഖകള്‍ സമര്‍പ്പിച്ച 130 ഓളം പേര്‍ക്ക് മാത്രമേ തുക ലഭിക്കുകയുള്ളു എന്നാണ് സൂചന. നഗരസഭ നല്‍കുന്ന പട്ടിക സര്‍ക്കാര്‍ നഷ്ടപരിഹാരം നിശ്ചയിക്കാനായി സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് കെ.ബാലകൃഷ്ണന്‍ നായരുടെ കമ്മിറ്റിക്ക് കൈമാറും.

അതേസമയം ഫ്‌ളാറ്റുകള്‍ക്ക് അനുമതി നല്‍കിയ സമയത്ത് മരട് പഞ്ചായത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. മരടില്‍ ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചത് തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ചെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ മുന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. ചട്ടം ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരെ ആണ് ചോദ്യം ചെയ്യുന്നത്.

ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരായ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇന്ന് ജെയിന്‍ ഫ്‌ളാറ്റില്‍ സര്‍വേ നടത്തി. സര്‍വേ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയായിരുന്നു നടപടികള്‍. ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയ മരട് മുന്‍ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോഴത്തെ കൗണ്‍സിലറും ആയ കെ ജെ ദേവസ്സിയുടെ രാജി ആവശ്യപ്പെട്ട് മരട് നഗരസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

ഫ്‌ളാറ്റ് പൊളിക്കലിന് വിദഗ്‌ദോപദേശം നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധന്‍ എസ് ബി സര്‍വാതെ നാളെ കൊച്ചിയിലെത്തും. മറ്റന്നാള്‍ തന്നെ ഫ്‌ളാറ്റ് പൊളിക്കലിന്റെ ചുമതലയുള്ള ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സര്‍വാതെയും മരടിലെ ഫ്‌ളാറ്റുകളില്‍ എത്തി പരിശോധന നടത്തും. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാകും മരടിലെയും ഫ്‌ളാറ്റുകള്‍ പൊളിക്കുക.

Read more

ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സമീപവാസികള്‍ക്ക് ഉണ്ടാകുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ ബോധവത്കരണം നടത്താനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ആശങ്കകള്‍ പരിഹരിക്കുന്നതിനായി മരട് ഫ്‌ളാറ്റുകള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്ക് 12 മുതല്‍ 14 വരെയുള്ള തീയതികളില്‍ ബോധവത്കരണം നടത്താന്‍ ആണ് തീരുമാനം. ജില്ലാ കളക്ടറുടെ കൂടി സാന്നിദ്ധ്യത്തിലാകും ബോധവത്കരണം.