വിമതരുടെ പിടിവാശി വിജയിച്ചു; വത്തിക്കാന്‍ നിര്‍ദേശം നടപ്പാക്കാനായില്ല; 12 വൈദികര്‍ക്ക് നോട്ടീസ് കൈമാറി വാസില്‍ നാളെ രാജ്യം വിടും; സഭയുടെ ദുഃഖമെന്ന് ആലഞ്ചേരി

ഏകീകൃത കുര്‍ബാന അര്‍പ്പണത്തില്‍ നടപടി കടുപ്പിച്ച് വത്തിക്കാന്‍ പ്രതിനിധി. ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്നാവശ്യപ്പെട്ടാണ് 12 വൈദികര്‍ക്ക് മാര്‍ സിറില്‍ വാസില്‍ കത്തു നല്‍കി. മാര്‍ സിറില്‍ വാസിലുമായി ചര്‍ച്ചയ്ക്ക് അതിരൂപത വൈദികര്‍ തിരഞ്ഞെടുത്ത 12 അംഗ അഡ്‌ഹോക് കമ്മിറ്റി അംഗങ്ങള്‍ക്കാണ് ഇന്നലെ കത്ത് നല്‍കിയത്.

അതിരൂപതയിലെ പള്ളികളില്‍ ഉടന്‍ ആരംഭിക്കണമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും വൈദികര്‍ക്ക് മാര്‍പാപ്പയുടെ പ്രതിനിധി താക്കീത് നല്‍കി. എന്നാല്‍, എല്ലാവരും കത്ത് കൈപ്പറ്റിയിട്ടില്ല. പേപ്പല്‍ ഡെലിഗേറ്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസില്‍ നാളെ വത്തിക്കാനിലേക്ക് മടങ്ങുന്നതിന് മുന്നോടിയാണ് കത്ത് കൈമാറിയത്.

ഓഗസ്റ്റ് 20 മുതല്‍ അതിരൂപതയില്‍ സിനഡ് അംഗീകരിച്ച ഏകീകൃത കുര്‍ബാന അര്‍പ്പണം നിര്‍ബന്ധമാക്കി മാര്‍ സിറില്‍ വാസില്‍ കല്‍പ്പന പുറപ്പെടുവിച്ചിരുന്നു. അതിരൂപതയിലെ 328 പള്ളികളില്‍ ചുരുക്കം ചിലയിടത്തു മാത്രമാണ് ഞായറാഴ്ച സിനഡ് കുര്‍ബാന അര്‍പ്പിച്ചത്. കുര്‍ബാന തര്‍ക്കവുമായി ബന്ധപ്പെട്ട് മാര്‍പാപ്പയുടെ പ്രതിനിധിയുടെ നിര്‍ദേശം നടപ്പിലാക്കിയില്ലെങ്കില്‍ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നേരത്തേ നല്‍കിയിരുന്നു.

എന്നാല്‍, ഇത് തള്ളിക്കളഞ്ഞ വൈദികര്‍ ഭൂരിഭാഗം പള്ളികളിലും ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചു. മാര്‍പാപ്പ നേരിട്ട് നിയോഗിച്ച വ്യക്തിയായതിനാല്‍ പേപ്പല്‍ ഡെലിഗേറ്റ് എടുക്കുന്ന തീരുമാനങ്ങള്‍ മാര്‍പാപ്പയുടെ നിര്‍ദേശങ്ങളായാണ് കാണുന്നത്. ഇത് അംഗീകരിക്കാത്തത് ഗുരുതരമായ അച്ചടക്ക ലംഘനമായാണ് വിലയിരുത്തുന്നതും. ഈ സാഹചര്യത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

കത്തോലിക്കാ കൂട്ടായ്മയെ നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള അച്ചടക്കരാഹിത്യം സഭയ്ക്ക് അത്യന്തം അപകടകരമാണെന്ന് ബിഷപ്പ് സിറില്‍ വാസില്‍ പറഞ്ഞു. കൂട്ടായ്മയാണ് സഭയുടെ ശക്തിയെന്ന കാര്യം വിസ്മരിക്കരുതെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി മാര്‍പാപ്പ നിയോഗിച്ച പൊന്തിഫിക്കല്‍ ഡെലിഗേറ്റ് ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലിനെതിരേ കത്തീഡ്രല്‍ ബസിലിക്കയിലുണ്ടായ പ്രതിഷേധം സഭയ്ക്ക് അഗാധമായ ദുഃഖമുണ്ടാക്കിയെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.