പരാതികള്‍ നിരവധി, ഹൈക്കോടതി ഇടപെടലും

അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിനെതിരെ നിരവധി പരാതികളാണ് സര്‍ക്കാരിനുമുന്നിലുള്ളത്. ധനകാര്യവകുപ്പ് സെക്രട്ടറി സജ്ഞയ് എം കൗളിന് ആള്‍ കേരളാ ഗോള്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ചിട്ടുളള പരാതിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. സ്വര്‍ണ്ണ വ്യാപാരത്തെ മതവുമായി കൂട്ടിക്കെട്ടുന്ന വളരെ അനാരോഗ്യകരമായ പ്രവണതയാണ് അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പ് പിന്തുടരുന്നതെന്ന് ഈ പരാതിയില്‍ പറയുന്നു. ജ്വല്ലറിയില്‍ ജോലി ചെയ്യുന്ന ആളുകള്‍ പോലും മതപരമായ വേഷങ്ങളാണ് ധരിക്കുന്നതെന്നും ഈ പരാതിയില്‍ പറയുന്നുണ്ട്.ഈ ജ്വല്ലറിയുടെ സാമ്പത്തിക ഉറവിടം പുറത്ത് കൊണ്ടുവരാന്‍ അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ഇതോടൊപ്പം ഹൈക്കോടതിയില്‍ ഒരു റിട്ട് പെറ്റീഷനായിട്ടും അല്‍ മുക്താദിറെനിതിരെ പരാതിയെത്തിയിരുന്നു. കേരളാ ഗോള്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രതിനിധികളാണ് 40435/2023 എന്ന റിട്ട് പെറ്റീഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, അല്‍ മുക്താദിര്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും സി ഇ ഒ യുമായ മുഹമ്മദ് മന്‍സൂര്‍ അബ്ദുള്‍ സലാം എന്നിവരെ എതിര്‍കക്ഷികളാക്കി നല്‍കിയ പരാതിയില്‍ അനിയന്ത്രിതമായ നിക്ഷേപം സ്വീകരിക്കല്‍ നിയമം 2019 ( BUSD act ) നിയമപ്രകാരം അല്‍ മുക്താദിര്‍ ഗ്രൂപ്പിനെതിരെ കോടതി നല്‍കുന്ന സമയക്രമം അനുസരിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്്.

ഈ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ട് അനിയന്ത്രിതമായ നിക്ഷേപം സ്വീകരിക്കല്‍ നിയമം 2019 പ്രകാരം അന്വേഷണം നടത്താന്‍ സംസ്ഥാനത്ത് അധികാരമുള്ള ഉദ്യോഗസ്ഥനായ ധനകാര്യ സെക്രട്ടറിയോട് ( എക്‌സപന്‍ഡീച്ചര്‍ വിഭാഗം) ഈ പരാതിഅന്വേഷിച്ച് ആവശ്യമായ നടപടികള്‍ മൂന്ന് മാസത്തിനകം സ്വീകരിക്കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ഡിസംബര്‍ 5 നാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്.

പൂജ്യം ശതമാനം പണിക്കൂലി എന്ന വാഗ്ദാനം, അനധികൃതമായ ഡെപ്പോസിറ്റുകള്‍ സ്വീകരിക്കല്‍, കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കങ്ങള്‍ എന്നിവ പരമ്പരാഗതമായ സ്വര്‍ണ്ണ വ്യാപാരമേഖലക്ക് വലിയ പ്രതിന്ധിയാണ് ഉണ്ടാക്കുക എന്ന് ഈ രംഗത്തുള്ള വിദഗ്ധര്‍ പറയുന്നു. മുന്‍ കാലങ്ങളിലും നിരവധി ജ്വല്ലറി ഗ്രൂപ്പുകള്‍ ഇത്തരത്തില്‍ കപടമായ വാഗ്ദാനങ്ങള്‍ നല്‍കി കോടിക്കണക്കിന് രൂപ ജനങ്ങളില്‍ നിന്നും തട്ടിയെടുത്തിട്ടുണ്ട്. അല്‍ മുക്്താദിര്‍ജ്വല്ലറിയെ പോലെ തന്നെ വിവിധ ബിനാമി പേരുകളില്‍ കടകള്‍ തുറന്ന് ഓരോ ജുവല്ലറിയിലും ഓരോ തരം നിക്ഷേപ പദ്ധതികള്‍ കൊണ്ടുവന്ന് ജനങ്ങളില്‍ പണം തട്ടുന്ന നിരവധി കേസുകള്‍ സമീപകാലത്തടക്കം റിപ്പോര്‍ട്ടു ചെയ്തിട്ടുമുണ്ട്.