മനോരമ വാക്കുകള്‍ വളച്ചൊടിച്ചു; മാപ്പു പറയണം; പാര്‍ട്ടിയില്‍ നിന്നുംഅത്തരം അനുഭവം ഉണ്ടായിട്ടില്ല; വിശദീകരിച്ച് ബൃന്ദാ കാരാട്ട്

മലയാള മനോരമ നല്‍കിയ വാര്‍ത്തയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. തന്റെ പുസ്തകത്തിലെ വാചകങ്ങള്‍ മലയാള മനോരമ വളച്ചൊടിച്ചെന്നും അവര്‍ മാപ്പു പറയണമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

പാര്‍ട്ടിയില്‍ പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയില്‍ മാറ്റിനിര്‍ത്തിയെന്നും അവഗണിക്കപ്പെട്ടുവെന്നും ബൃന്ദാ കാരാട്ട് തന്റെ പുസ്തകത്തില്‍ പരാമര്‍ശിച്ചെന്ന തരത്തിലായിരുന്നു ഇന്നത്തെ മനോരമയില്‍ വാര്‍ത്ത വന്നത്.

ആന്‍ എഡ്യൂക്കേഷന്‍ ഓഫ് റീത്ത എന്ന പുസ്തകത്തിലെ വാചകങ്ങളാണ് വളച്ചൊടിക്കപ്പെട്ടത്. പാര്‍ട്ടിക്ക് അകത്തു അവഗണന നേരിട്ടുവെന്നു പറഞ്ഞിട്ടില്ലെന്നും ബൃന്ദാ കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു.

‘പ്രകാശ് കാരാട്ടിന്റെ ഭാര്യ എന്ന നിലയില്‍ അല്ല പാര്‍ട്ടി തന്നെ പരിഗണിച്ചിട്ടുള്ളത്. തലക്കെട്ട് തീര്‍ത്തും തെറ്റിദ്ധാരണ ജനകം. എഴുത്തുകാരി എന്ന നിലയില്‍ ഖേദം. താന്‍ എഴുതാത്ത വാക്കുകള്‍ വാര്‍ത്തയുടെ തലക്കെട്ടാക്കിയ. സംഭവത്തെ അപലപിക്കുന്നു’ ബൃന്ദ കാരാട്ട് പറഞ്ഞു.

ഭാര്യയായി മാത്രം പരിഗണിച്ചെന്ന തലക്കെട്ട് വളച്ചൊടിച്ചെന്ന് ബൃന്ദ കാരാട്ട് വ്യക്തമാക്കി. രണ്ടാഴ്ചക്കുള്ളില്‍ പുസ്തകം പുറത്തിറങ്ങുമെന്നും വാര്‍ത്ത നല്‍കിയ പത്രം മാപ്പ് പറയണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. സിപിഎം അഭിപ്രായസ്വാതന്ത്ര്യം മാനിക്കുന്ന പാര്‍ട്ടിയാണ്. പുസ്തകം എഴുതുന്ന കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിരുന്നു. പുസ്തകം എഴുതാന്‍ പാര്‍ട്ടിയില്‍ മുന്‍ അനുമതിയുടെ ആവശ്യമില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

സിപിഎം പാര്‍ട്ടി തന്റെ സ്വതന്ത്രവ്യക്തിത്വം അംഗീകരിച്ചില്ലെന്നുള്ള തലക്കെട്ടിലാണ് മനോരമ വാര്‍ത്ത നല്‍കിയത്. പലപ്പോഴും പ്രകാശ് കാരാട്ടിന്റെ ഭാര്യയായി മാത്രമാണ് പാര്‍ട്ടി തന്നെ പരിഗണിച്ചത്. 1975 മുതല്‍ 1985 വരെയുള്ള അനുഭവങ്ങളുടെ വെളിപ്പെടുത്തി പുറത്തിറക്കിയ ‘ ആന്‍ എജുക്കേഷന്‍ ഫോര്‍ റിത’ എന്ന പുസ്തകത്തിലാണ് വൃന്ദ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

സിപിഎം പാര്‍ട്ടിയിലെ രാഷ്ട്രീയമായ ഭിന്നതകളുടെ സന്ദര്‍ഭങ്ങളില്‍ ഈ സമീപനം കൂടുതലായിരുന്നുവെന്നും അവര്‍ പറയുന്നു. ബീയിങ് എ വുമണ്‍ ഇന്‍ ദ പാര്‍ട്ടി എന്ന അദ്ധ്യായത്തിലാണ് ഇക്കാര്യം വൃന്ദ തുറന്ന് പറഞ്ഞിരിക്കുന്നതെന്നാണ് മനോരമ അവകാശപ്പെട്ടത്.

‘1982 നും 1985 നും ഇടയില്‍ പ്രകാശായിരുന്നു പാര്‍ട്ടി ഡല്‍ഹി ഘടകം സെക്രട്ടറി. അക്കാലത്തു ഞാന്‍ വിലയിരുത്തപ്പെടുന്നുവെന്നോ എന്റെ പ്രവര്‍ത്തനങ്ങളും അഭിപ്രായങ്ങളും പ്രകാശുമായുള്ള ബന്ധവുമായി ചേര്‍ത്തുവായിക്കപ്പെടുന്നുവെന്നോ ഒരിക്കലും തോന്നിയിരുന്നില്ല. മറ്റൊന്നും പരിഗണിക്കാതെ എന്റെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു… പക്ഷേ, പിന്നീട് അതായിരുന്നില്ല അനുഭവം.

ഡല്‍ഹിക്കുപുറത്തു ദേശീയതലത്തില്‍ പാര്‍ട്ടിയിലും മറ്റു സംഘടനകളിലും ഞാന്‍ കൂടുതല്‍ ചുമതലകള്‍ ഏറ്റെടുത്തു. ആ കാലത്ത് മിക്കപ്പോഴും കമ്യൂണിസ്റ്റ്, സ്ത്രീ, മുഴുവന്‍സമയ പാര്‍ട്ടിപ്രവര്‍ത്തക എന്നിങ്ങനെയുള്ള എന്റെ സ്വത്വത്തെ അപ്പാടെ പ്രകാശിന്റെ ഭാര്യ എന്നതുമായി കൂട്ടിക്കുഴച്ചു. ഇത് രാഷട്രീയഭിന്നതകളുടെ സമയത്ത് അങ്ങനെ പലതവണ ഉണ്ടായി. ദുഷ്ടലാക്കോടെ മാദ്ധ്യമങ്ങളില്‍ വരുന്ന ഗോസിപ്പുകളും അതിനു കാരണമായി. സഖാക്കളുമായുള്ള എന്റെ ബന്ധത്തെക്കുറിച്ച് കൂടുതല്‍ ബോധവതിയാവാന്‍ ഞാന്‍ നിര്‍ബന്ധിതയായി. അധികമായ സൂക്ഷ്മപരിശോധനയുടെ ഭാരം ഞാന്‍ നേരിടേണ്ടിവന്നുവെന്നും അവര്‍ പുസ്തകത്തിലൂടെ പറയുന്നുവെന്നും മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു.