മഞ്ചേശ്വരം കോഴക്കേസ്; സുന്ദരയുടെയും അമ്മയുടെയും രഹസ്യമൊഴി എടുക്കും

ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം കോഴക്കേസിൽ സുന്ദരയുടെയും അമ്മയുടെയും മൊഴിയെടുക്കും. ഇവർ ഉൾപ്പടെ അഞ്ചുപേരുടെ രഹസ്യമൊഴിയെടുക്കാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. ഈ മാസം 29, 30 തിയതികളിൽ ഹൊസ്‌ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെയാകും ഇവർ മൊഴി നൽകുക. സുന്ദര ഒരുലക്ഷം രൂപ ഏൽപ്പിക്കാൻ നൽകിയ രഹസ്യമൊഴിയെടുക്കുന്നവരിൽ ഉൾപ്പെടുന്നുണ്ട്.

Read more

 അതേസമയം, കേസിൽ തെളിവുശേഖരണം ഊർജ്ജിതമാക്കിയ അന്വേഷണസംഘത്തിന് പണമിടപാടുകളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നാണ് വിവരം. സുന്ദരയുടെ വീടിന്‍റെ മേൽക്കൂര നിർമ്മാണത്തിന് ഉൾപ്പടെ ചെലവായ തുകയുടെ ബിൽ അടക്കമുള്ള രേഖകൾ ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടുണ്ട്. അറുപത്തയ്യായിരത്തോളം രൂപ വീടിന്‍റെ അറ്റകുറ്റപ്പണിക്കായി ചെലവായി എന്നാണ് പുറത്തുവരുന്ന വിവരം.

കെ.സുരേന്ദ്രന്റെ അപരനായി പത്രിക നല്‍കിയ സുന്ദരയ്ക്ക് പിന്മാറാന്‍ രണ്ടര ലക്ഷം നൽകിയെന്നായിരുന്നു വെളിപ്പെടുത്തല്‍.  പ്രാദേശിക ബിജെപി നേതാക്കളാണ് വീട്ടില്‍ പണം എത്തിച്ചതെന്നും കെ.സുരേന്ദ്രന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര പറഞ്ഞു. ബിഎസ്പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ സുന്ദര പിന്നീട് പത്രിക പിന്‍വലിക്കുകയായിരുന്നു. പത്രിക പിന്‍വലിക്കുന്നതിന്റെ തലേദിവസം ഇയാളെ കാണാനില്ലെന്ന് ബിഎസ്പി ജില്ലാ നേതൃത്വം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം ബിജെപി മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ പ്രത്യക്ഷപ്പെട്ട സുന്ദര  അവിടെ വെച്ച് മാധ്യമങ്ങളെ കണ്ട് താന്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു