മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസ്; കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ കോടതിയില്‍ ഹാജരായ എല്ലാ പ്രതികള്‍ക്കും ജാമ്യം

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസില്‍ കോടതിയില്‍ ഹാജരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ജാമ്യം. കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയാണ് കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്. ആകെ അഞ്ച് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. കേസില്‍ ആദ്യമായാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കോടതിയില്‍ ഹാജരാകുന്നത്.

2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായ സുന്ദരയെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നും കെ സുന്ദര തന്നെ വെളിപ്പെടുത്തിയിരുന്നു. 15 ലക്ഷവും മംഗളൂരുവില്‍ വൈന്‍ പാര്‍ലറും ആവശ്യപ്പെട്ടെന്നും രണ്ടര ലക്ഷവും 15,000 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ നല്‍കിയെന്നുമായിരുന്നു സുന്ദര വെളിപ്പെടുത്തിയത്.

ഇതേ തുടര്‍ന്ന് കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിലെ എല്ലാ പ്രതികളും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. സുരേന്ദ്രനെ കൂടാതെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക്, ബിജെപി മുന്‍ ജില്ല അധ്യക്ഷന്‍ കെകെ ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്ക്, കെ മണികണ്ഠ റൈ, ലോകേഷ് നോണ്ട എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.