കല്ലുവാതുക്കല്‍ മദ്യദുരന്തം; മണിച്ചന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ, ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കപ്പെട്ട മണിച്ചന്റെ മോചനം ആവശ്യപ്പെട്ട് ഭാര്യ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. മണിച്ചന്‍ ഇരുപത് വര്‍ഷത്തിലേറെയായി ജയിലില്‍ കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ജയില്‍ ഉപദേശക സമിതിയുടെ രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. മണിച്ചന്റെ മോചനം സംബന്ധിച്ച് എല്ലാ ഫയലുകളും മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ കോടതി നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മോചനം ആവശ്യപ്പെട്ട് നാല് മാസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ തീരുമാനം എടുക്കാത്തതില്‍ ജയില്‍ ഉപദേശക സമിതിയെ വിമര്‍ശിക്കുകയും ചെയ്തു.

ഉപദേശക സമിതി തീരുമാനം എടുത്തില്ലെങ്കില്‍ കോടതിക്ക് തീരുമാനമെടുക്കേണ്ടി വരുമെന്നും സര്‍ക്കാരിന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. മോചനത്തില്‍ കാലതാമസം ഉണ്ടായാല്‍ മണിച്ചന് ജാമ്യം നല്‍കി ഇടക്കാല ഉത്തരവിറക്കുമെന്നാണ് മുന്നറിയിപ്പ്. 2000 ഒക്ടോബര്‍ 31 നാണ് കേസിന് ആസ്പദമായ സംഭവം. മണിച്ചന്റെ ഗോഡൗണില്‍ നിന്നെത്തിച്ച മദ്യം കഴിച്ച് 30ല്‍ കൂടുതല്‍ ആളുകളാണ് മരിച്ചത്. കേസിലെ ഏഴാം പ്രതിയാണ് മണിച്ചന്‍. മുഖ്യപ്രതികളില്‍ ഒരാളായ ഹൈറുന്നീസ 2009 ല്‍ രോഗബാധിതയായി മരിച്ചു.