''ഇവളുടെയൊക്കെ ഭർത്താക്കന്മാർ എന്തോ ചെയ്തോണ്ടിരിക്കുവാണോ ആവോ''? ശോഭാ സുരേന്ദ്രനെയും ശശികലയെയും അധിക്ഷേപിച്ച് മന്ത്രി മണി

പ്രസംഗ ശൈലിയിൽ വിവാദങ്ങൾ സൃഷ്ട്ടിക്കുന്ന മന്ത്രി മണിയുടെ അടുത്ത പ്രസംഗവും ചർച്ചയാകുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെയും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെയും അധിക്ഷേപിച്ച് വൈദ്യുതി മന്ത്രി എംഎം മണി. ഇവിടെ രണ്ടു പേരുണ്ട്, ഒരു ശശികല ടീച്ചർ, അവര് പ്രസംഗിച്ചത് ശരിയാണേൽ അത് വർഗീയതയാണ്, പിന്നൊരു ശോഭാ സുരേന്ദ്രൻ. ശോഭാ സുരേന്ദ്രന്‍ ആണുങ്ങളെയാ തല്ല്.

എന്റെ പല്ല് അടിച്ച് പൊഴിക്കുമെന്ന് പറഞ്ഞു. ഹൊ ! ഇവളുടെ ഒക്കെ ഭർത്താക്കന്മാർ എന്തോ ചെയ്തോണ്ടിരിക്കുവാണോ ആവോ? വീട്ടിൽ നിന്ന് ഇറങ്ങി പോകുമ്പോ പറയണ്ടേ മര്യാദയ്ക്ക് ആളുകളോട് പെരുമാറാൻ… എന്നിങ്ങനെ തുടരുന്നു മന്ത്രിയുടെ പ്രസംഗം. കാഞ്ഞങ്ങാട് സിപിഐഎം ഏരിയ സമ്മേളനത്തിന്റെ സമാപനചടങ്ങില്‍ സംസാരിക്കവേയായിരുന്നു മന്ത്രിയുടെ അടുത്ത വിവാദ പ്രസംഗം.

ശശികലയ്ക്കും ശോഭാ സുരേന്ദ്രനും ‘അസുഖം’ വേറെ എന്തോ ആണെന്നും എംഎം മണി പറഞ്ഞു. കേരളം ഈ രണ്ടു സ്ത്രീകളെ കൊണ്ടു പൊറുതിമുട്ടിയിരിക്കുകയാണെന്നും എംഎം മണി അഭിപ്രായപ്പെട്ടു. റിപ്പോർട്ടർ ചാനൽ ആണ് മന്ത്രിയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം പുറത്തുവിട്ടത്.