യു.ഡി.എഫില്‍ അസ്വസ്ഥനായി മാണി സി. കാപ്പന്‍; ചര്‍ച്ചയില്ലെന്ന് എ. കെ ശശീന്ദ്രന്‍, പരാതി പരിഹരിക്കുമെന്ന് തിരുവഞ്ചൂര്‍

മാണി സി കാപ്പനുമായി ചര്‍ച്ചയ്ക്കില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. എല്‍ഡിഎഫില്‍ ഇപ്പോള്‍ ബലക്കുറവില്ലെന്നും മാണി സി കാപ്പന്‍ എല്‍ഡിഎഫിലേക്ക് വരേണ്ടെന്നും ശശീന്ദ്രന്‍ പറഞ്ഞു. അതേസമയം മാണി സി കാപ്പന്റെ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി പരിഹരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ പരാതി ഇതുവരെ തന്നോട് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

നേരത്തെ യുഡിഎഫിലെ പ്രശ്‌നങ്ങളില്‍ തുറന്നടിച്ച് മാണി സി കാപ്പന്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു. മുന്നണിയില്‍ സംഘാടനം ഇല്ലാത്തതിനാല്‍ ആര്‍ക്കും ആരേയും എന്തും പറയാവുന്ന അവസ്ഥയെന്നും കാപ്പന്‍ പരഞ്ഞു. എന്നാല്‍ ഇടതു മുന്നണിയില്‍ ഇത്തരം പ്രതിസന്ധയില്ല. ഇങ്ങനെയൊക്കെ ആണേലും മുന്നണി മാറ്റം ഉദിക്കുന്നില്ല എന്നും കാപ്പന്‍ പറഞ്ഞു.പ്രതിപക്ഷ നേതാവിനെ കാര്യങ്ങള്‍ അറിയിച്ചിട്ടും പ്രശ്‌നപരിഹാരം ഉണ്ടായിട്ടില്ലെന്ന് കാപ്പന്‍ പറയുന്നു.

രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ അത് ഉന്നയിക്കേണ്ടത് താനെന്ന് വി.ഡി.സതീശന്‍ പറയുന്നു. ഇതെല്ലാം സംഘാടനം ഇല്ലാത്തതിന്റെ പ്രശ്‌നമാണ്. യുഡിഎഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ല. എന്നാല്‍ എല്‍ ഡി എഫില്‍ ഈ പ്രശ്‌നമില്ലെന്ന് കാപ്പന്‍ പറയുന്നു. എന്നാല്‍ എന്തൊക്കെ സംഭവിച്ചാലും എല്‍ഡിഎഫിലേക്ക് തിരികെ പോകുന്ന പ്രശ്‌നം ഉദിക്കുന്നില്ല. യുഡിഎഫ് തിരുത്തി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്നും കാപ്പന്‍ പറഞ്ഞു.