യു.ഡി.എഫില്‍ കാപ്പന്റെ ഒളിയമ്പ്; ആരോപണം ചെറുത്ത് പ്രതിപക്ഷ നേതാവ്

കെ റെയില്‍ വിരുദ്ധ സമരവുമായി സര്‍ക്കാരിനെതിരെ മുന്നോട്ടുപോകുന്ന യുഡിഎഫില്‍ പൊട്ടിത്തെറികള്‍ക്ക് തുടക്കമിട്ട് മാണി സി കാപ്പന്‍ എംഎല്‍എ. പരോക്ഷത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ ഒളിയമ്പെയ്യുകയാണ് മാണി സി കാപ്പന്‍. യുഡിഎഫ് വേദികളില്‍ സ്ഥിരമായി തഴയപ്പെടുന്നുവെന്ന് മാണി സി കാപ്പന്റെ പരാതി. മുട്ടില്‍ മരംമുറി, മാടപ്പളളി തുടങ്ങിയിടങ്ങില്‍ സന്ദര്‍ശനം നടത്തിയ യുഡിഎഫ് സംഘത്തില്‍ നിന്നും ഒഴിവാക്കിയെന്നാണ് കാപ്പന്റെ ആരോപണം. ഒരു നേതാവിന് മാത്രമാണ് തന്നോട് വൈരാഗ്യമെന്ന് മാണി സി കാപ്പന്‍ പ്രതിപക്ഷ നേതാവിനെ ലക്ഷ്യം വെച്ച് ആരോപിക്കുന്നു. പ്രതിപക്ഷ നേതാവിനെ താന്‍ കാര്യങ്ങള്‍ അറിയിച്ചിരുന്നുവെന്ന് കാപ്പന്‍ പറയുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും, കെ സുധാകരന്‍ കാര്യങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നുവെന്നും കാപ്പന്‍ പറഞ്ഞു.

എന്നാല്‍ കാപ്പന്റെ അമ്പ് ചെറുക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തന്നോട് കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും, യുഡിഎഫിന്റെ രീതികളെക്കുറിച്ച് കാപ്പനറിയാത്തതു കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. പരസ്യമായല്ല ഇത്തരം പ്രതികരണങ്ങള്‍ നടത്തേണ്ടതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് യുഡിഎഫ് ചെയര്‍മാനായ തന്നോടോ കണ്‍വീനറോടോ ആണ് പരാതിപ്പെടേണ്ടതെന്നും കാപ്പനെ ഓര്‍മ്മിപ്പിച്ചു.

Read more

യുഡിഎഫില്‍ നേരത്തെ അസ്വസ്ഥരായിരുന്ന ആര്‍എസ്പിയിലെ വിഷയങ്ങള്‍ തലവേദനയാകുന്നതിനിടെയാണ് മാണി സി കാപ്പന്റെ പ്രതികരണം കൂടി വന്നിരിക്കുന്നത്. നേരത്തെ യുഡിഎഫ് പാളയം വിട്ട് എല്‍ഡിഎഫിലെത്തിയ ജോസ് കെ മാണിയെ പരാജയപ്പെടുത്തി പാലാ സീറ്റ് യുഡിഎഫിനൊപ്പം കോണ്ടുവന്നത് മാണി സി കാപ്പനായിരുന്നു. എന്നാല്‍ മുന്നണി വിട്ടുപോകാന്‍ താന്‍ ഇല്ലെന്നും കാപ്പന്‍ പറഞ്ഞുവെയ്ക്കുന്നു.