പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വീണ്ടും പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഹിജാബ് വിവാദത്തിൽ സർക്കാരിനെ കുറ്റക്കാരാക്കാൻ മാനേജ്‌മന്റ് ശ്രമിച്ചുവെന്ന് മന്ത്രി പറഞ്ഞു. സർക്കാരിനെ വെല്ലുവിളിക്കാൻ നോക്കേണ്ടന്ന് മന്ത്രി പറഞ്ഞു. മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമർശനമാണ് ഇന്ന് മന്ത്രി ഉന്നയിച്ചത്. വിവാദം രാഷ്ട്രീയവൽക്കരിക്കാൻ ആസൂത്രിത ശ്രമം നടന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.
സ്കൂൾ തലത്തിൽ സമവായം ഉണ്ടായെങ്കിൽ നല്ലതെന്നും, അത് അവിടെ തീരട്ടെ എന്നുമാണ് ഇന്നലെ മന്ത്രി പറഞ്ഞത്. വിഷയത്തിൽ മാനേജ്മെന്റിന്റെ വിശദീകരണം ചോദിച്ചുവെന്നും മന്ത്രി അറിയിച്ചു. ഒരു കുട്ടിയുടെ പഠിക്കാൻ ഉള്ള അവകാശം നിഷേധിക്കാൻ അവകാശമില്ലാത്തതിന്റെ പശ്ചാത്തലത്തിലാണ് ഈ വിഷയത്തിൽ സർക്കാർ ഇടപെട്ടതെന്നും മന്ത്രി പറഞ്ഞു.
അതേസമയം സ്കൂളിലെ ഹിജാബ് വിവാദത്തിൽ മാനേജ്മെന്റിന് ഗുരുതര വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം മന്ത്രി രംഗത്തെത്തിയിരുന്നു. സ്കൂൾ മാനേജ്മെന്റിന് വീഴ്ച സംഭവിച്ചുവെന്നും ഗുരുതരമായ കൃത്യ വിലോപമാണ് ഉണ്ടായിട്ടുള്ളതെന്നും എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ടിൽ ഉണ്ടെന്ന് മന്ത്രി പറഞ്ഞിരുന്നു. അസ്വസ്ഥത ഉണ്ടാക്കുന്ന ഏത് വിഷയത്തിലും സർക്കാർ ഇടപെടും. അച്ഛനും അമ്മയും ആഗ്രഹിക്കുന്ന കാലത്തോളം കുട്ടിക്ക് ഹിജാബ് ധരിച്ച് ക്ലാസിൽ എത്താമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.







