ബാങ്കില്‍ നിന്ന് വായ്പ തിരിച്ചടവ് നോട്ടീസ് ലഭിച്ചു; തൃശ്ശൂരില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

ബാങ്കില്‍ നിന്ന് വായ്പ തിരിച്ചടവ് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ നല്ലങ്കര സ്വദേശിയും ഓട്ടോഡ്രൈവറുമായ വിജയനാണ് മരിച്ചത്. നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് വിജയന്‍ ഏറെ മാനസികസമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. മൂത്ത മകന്റെ വിവാഹത്തിനായി എട്ട് വര്‍ഷം മുമ്പാണ് വിജയന്‍ ഒല്ലൂക്കര സഹകരണ ബാങ്കില്‍ നിന്ന് നാലര ലക്ഷം രൂപ വായ്പയെടുത്തത്. എന്നാല്‍ കൊത്തുപണിക്കാരനായിരുന്ന മൂത്ത മകന് അസുഖം മൂലം ജോലിക്ക് പോകാന്‍ കഴിയാതായി. സാമ്പത്തിക പ്രതിസന്ധി കാരണം വായ്പ തിരിച്ചടവ് മുടങ്ങി.

ഇതോടെ പലിശ സഹിതം കുടിശ്ശിക എട്ടര ലക്ഷമായി ഉയര്‍ന്നു. കോവിഡ് കാരണം ഓട്ടോറിക്ഷക്ക് ഓട്ടം കുറഞ്ഞതോടെ വീട്ടില്‍ നിത്യ ചെലവിനു പോലും പണം തികയാതായി. ബില്ലടക്കാത്തതിനാല്‍ വൈദ്യതി ബന്ധവും വിച്ഛേദിച്ചു. ഇതിനിടെയാണ് ബാങ്കില്‍ നിന്ന് നോട്ടീസ് വന്നത്.

ഈ മാസം 25 നകം പണം തിരിച്ചടക്കണമെന്നായിരുന്നു നിര്‍ദേശം. വീടിന് പുറകിലെ മരത്തില്‍ വളര്‍ത്തുനായയുടെ കഴുത്തിലെ ബെല്‍റ്റ് സ്വന്തം കഴുത്തില്‍ മുറുക്കി വിജയന്‍ ജീവനൊടുക്കി. അതേസമയം മാര്‍ച്ച് 31നകം വായ്പ തിരിച്ചടച്ചാല്‍ ആനൂകൂല്യം ലഭിക്കുമെന്നതിനാല്‍ 1200 ഓളം പേര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.