ജോ ജോസഫിന് എതിരെ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്ത ആള്‍ പിടിയില്‍; ലീഗ് പ്രവര്‍ത്തകനെന്ന് പൊലീസ്

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് എതിരെ വ്യാജ അശ്ലീല വീഡിയോ സമൂഹമാധ്യമത്തില്‍ അപ് ലോഡ് ചെയ്തായാള്‍ പിടിയിലായി. മലപ്പുറം കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് പിടിയിലായത്. കോയമ്പത്തൂരില്‍ നിന്ന് കൊച്ചി പൊലീസിന്റെ പ്രത്യേക സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. അബ്ദുള്‍ ലത്തീഫ് ലീഗ് പ്രവര്‍ത്തകനാണെന്ന് പൊലീസ് പറഞ്ഞു.

അബ്ദുള്‍ ലത്തീഫാണ് ട്വിറ്ററില്‍ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ട്വിറ്ററര്‍ അധികൃതര്‍ പെലീസിന് നല്‍കി. ഫെയ്‌സ്ബുക്കിലും ഇയാളാണ് വീഡിയോ പ്രചരിപ്പിച്ചത് എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം അന്വേഷിക്കുകയാണ്.

വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ നേരത്തെ അഞ്ചുപേരെ പൊലീസ് പിടികൂടിയിരുന്നു. തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഈ വീഡിയോ വിവാദം പ്രധാന ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസ് ഭാരാവാഹികള്‍ അടക്കമുള്ളവര്‍ കസ്റ്റഡിയില്‍ എടുത്തവരില്‍ ഉള്‍പ്പെടുന്നു. വീഡിയോ അപ്ലോഡ് ചെയ്തയാളെ പിടികൂടാത്തതില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കടുത്ത് വിമര്‍ശനം ഉന്നയിച്ചിരുന്നു.

വ്യാജ വീഡിയോ അപ്ലോഡ് ചെയ്തവരെ പിടികൂടിയാല്‍ വാദി പ്രതിയാകുമെന്നാണ് കഴിഞ്ഞ ദിവസം വി ഡി സതീശന്‍ പറഞ്ഞത്. സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തവര്‍ സിപിഎമ്മിമായി ബന്ധമുള്ളവരാണെന്നും സതീശന്‍ ആരോപിച്ചിരുന്നു.