മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പരാമര്‍ശം; മനേകാ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു

വിദ്വേഷ പരാമര്‍ശത്തില്‍ മനേകാ ഗാന്ധിക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. പാലക്കാട് ജില്ലയില്‍ കാട്ടുപന്നിക്ക് വച്ച പടക്കം കടിച്ച് ആന ചരിഞ്ഞ സംഭവം മലപ്പുറം ജില്ലയിലാണ് നടന്നതെന്ന് പറഞ്ഞ് വ്യാജ പ്രചരണം നടത്തിയതിനാണ് കേസ്. ഐ.പി.സി 153 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമാനമായ ആറ് പരാതികളിലാണ് ഒരു എഫ്.ഐ.ആർ രജിസ്റ്റര്‍ ചെയ്തത്.

മലപ്പുറം ജില്ല ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്, മലപ്പുറത്തുകാര്‍ റോഡിലേക്ക് വിഷം എറിഞ്ഞ് 300 മുതല്‍ 400 വരെ പക്ഷികളെയും നായ്ക്കളെയും ഒറ്റയടിക്ക് കൊന്നിട്ടുണ്ടെന്നടങ്ങുന്ന വംശീയ വിദ്വേഷ പ്രചരണമാണ് ട്വിറ്ററിലും ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലും മനേക ഗാന്ധി നടത്തിയത്. മനേക ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.