മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു; തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; ഈരാറ്റുപേട്ട -വാഗമണ്‍ റോഡിലെ രാത്രിയാത്ര നിരോധിച്ചു

ഇടുക്കിയില്‍ കനത്ത മഴയെ തുടര്‍ന്ന് മുന്നറിയിപ്പ് ഇല്ലാതെ മലങ്കര ഡാം തുറന്നു. ആറ് ഷട്ടറുകളില്‍ അഞ്ചെണ്ണമാണ് മുന്നറിയിപ്പില്ലാതെ തുറന്നത്. വെള്ളം ക്രമാതീതമായി പുറത്തേക്ക് വന്നതോടെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

തൊടുപുഴ, മൂവാറ്റുപുഴ നദികളുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ ജാഗ്രത നിര്‍ദേശം പുറത്തിറക്കി. മഴ കനത്ത സാഹചര്യത്തില്‍ ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ ഇന്നലെ തുറന്നിരുന്നു. ഒരു ഷട്ടര്‍ 15 സെന്റീ മീറ്റര്‍ ആണ് ഉയര്‍ത്തിയത്. അതിനെ തുടര്‍ന്ന് മുതിരപ്പുഴയാര്‍ പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.

Read more

അതേസമയം, കോട്ടയം ജില്ലയില്‍ മഴ തുടരുന്നതിനാലും വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും 2025 മേയ് 27 വരെ ജില്ലയില്‍ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചു. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട -വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും 2025 മേയ് 26 വരെ നിരോധിച്ചു.