മലമ്പുഴയില്‍ വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവം: സ്‌കൂളില്‍ വെച്ചും ലൈംഗിക അതിക്രമം നടന്നതായി കൂടുതല്‍ കുട്ടികളുടെ മൊഴി; അധ്യാപകന്‍ അനിലിന്റെ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും

പാലക്കാട് മലമ്പുഴയില്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ ഗുരുതര കണ്ടെത്തല്‍. അധ്യാപകന്‍ അനിലിനെതിരെയാണ് കൂടുതല്‍ കണ്ടെത്തലുകള്‍. അധ്യാപകന്‍ വിദ്യാര്‍ഥിയെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തിന് പിന്നാലെ സ്‌കൂള്‍ കുട്ടികളുടെ ഞെട്ടിക്കുന്ന മൊഴിയാണ് പുറത്തുവരുന്നത്. സംസ്‌കൃത അധ്യാപകന്‍ അനില്‍ കുട്ടികളെ സ്‌കൂളില്‍വച്ചും പീഡിപ്പിച്ചതായി യു പി വിഭാഗത്തിലെ ആണ്‍കുട്ടികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മൊഴി നല്‍കി. ചില കുട്ടികളെ അധ്യാപകന്‍ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചെന്നും അധ്യാപകന്റെ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുണ്ടെന്നും മൊഴിയിലുണ്ട്.

പന്ത്രണ്ടു വയസ്സുകാരനെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കാന്‍ വൈകിയതും ഗുരുതര കുറ്റമാണ്. അധ്യാപകന്‍ അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ചു കുട്ടികളാണ് മലമ്പുഴ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. വിഷയത്തില്‍ കൂടുതല്‍ പരാതികള്‍ വരാന്‍ സാധ്യതയെന്നും പൊലീസ് പറഞ്ഞു. അധ്യാപകന്റെ ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്നും പൊലീസ് അറിയിച്ചു. നിലവില്‍ അനില്‍ റിമാന്‍ഡിലാണ്.

ആദ്യഘട്ടത്തില്‍ കൗണ്‍സലിങ് നല്‍കിയ വിദ്യാര്‍ഥികളാണു സമാന ദുരനുഭവം നേരിട്ടതായി മൊഴി നല്‍കിയത്. ഇനി മറ്റു കുട്ടികള്‍ക്കും സിഡബ്ല്യുസി കൗണ്‍സലിങ് നല്‍കും. പീഡനത്തിനിരയായത് യുപി ക്ലാസുകളിലെ ആണ്‍കുട്ടികളാണ്. നവംബര്‍ 29 നായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ കായികമത്സരത്തില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് അധ്യാപകന്‍ വിരുന്നൊരുക്കിയിരുന്നു. ഇതില്‍ എത്താതിരുന്ന കുട്ടിയെ തന്റെ വാടക വീട്ടിലേക്കു വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു.

കുട്ടി ഇക്കാര്യം സഹപാഠിയോടു പറഞ്ഞതിനെ തുടര്‍ന്നാണു സംഭവം പുറത്തറിഞ്ഞത്. സംഭവം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാത്തതിന് സ്‌കൂള്‍ മാനേജരെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് എഇഒ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കു ശുപാര്‍ശ നല്‍കി.