'ഇന്ദിരാ വധവും രാജീവ് വധവും തിരഞ്ഞെടുപ്പ് ജയിക്കാനായിരുന്നോ?'; ആന്റോ ആന്റണി തന്റെ ചോദ്യങ്ങൾക്ക് മറുപടി തരണമെന്ന് മേജർ രവി

പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്കെതിരെ മേജര്‍ രവി. പുല്‍വാമാ ആക്രമണത്തിന് പിന്നില്‍ എന്‍ഡിഎ സര്‍ക്കാരാണെന്ന് പറഞ്ഞ ആന്റോ ആന്റണി രാജിവ് വധക്കേസിലെ തന്റെ സംശയങ്ങള്‍ക്ക് മറുപടി പറയണമെന്ന് മേജര്‍ രവി ആവശ്യപ്പെട്ടു. ഇന്ദിരാ ഗാന്ധി വധവും രാജീവ് ഗാന്ധി വധവും തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് നടന്നത്. ഇതും ആസൂത്രിതമാണോയെന്ന് മേജര്‍ രവി ചോദിച്ചു.

തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മോദി നാല്‍പ്പത് പട്ടാളക്കാരെ ബലികൊടുത്തുവെന്നാണ് ആന്റോ ആന്റണി ആരോപിച്ചതെന്ന് പറഞ്ഞ മേജർ രവി, 1984 ല്‍ ഇന്ദിരാ ഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും, ആ തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടിയാണോ അന്ന് ഇന്ദിരാഗാന്ധിയെ വധിച്ചത് എന്നാണ് തനിക്ക് ചോദിക്കാനുള്ളതെന്നും പറഞ്ഞു.

രാജീവ് ഗാന്ധി വധക്കേസ് നടന്നവര്‍ഷവും തിരഞ്ഞെടുപ്പ് നടന്നിരുന്നു. അതിലും ആന്റോ ആന്റണി മറുപടി പറയണമെന്ന് മേജർ രവി വ്യക്തമാക്കി. രാജീവ് വധക്കേസ് പുനഃരന്വേഷിക്കണമെന്നും യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും മേജര്‍ രവി പറഞ്ഞു. പ്രതികളെ ജീവനോടെ പിടികൂടാന്‍ കഴിയുമായിരുന്നു. എന്നാൽ പ്രതികളെ ജീവനോടെ പിടികൂടാനുള്ള അനുമതി തങ്ങള്‍ക്ക് ലഭിച്ചില്ല.

കേസിലെ പ്രതി ആത്മഹത്യ ചെയ്യുന്നത് വരെ പിടികൂടാന്‍ അനുമതി കിട്ടിയില്ല. മറിച്ച് കാത്തിരിക്കൂ എന്നായിരുന്നു കിട്ടിയ നിര്‍ദ്ദേശം. അയാളെ ജീവനോടെ പിടികൂടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ രാജിവ് വധക്കേസിലെ ചുരുള്‍ അഴിയുമായിരുന്നുവെന്നും മേജര്‍ രവി പറഞ്ഞു. അതേസമയം ജയിലില്‍ കിടന്നിരുന്ന പ്രതികളെ കാണാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും എന്തിനാണ് പോയത്തെന്നും മേജർ രവി ചോദിച്ചു. സ്വന്തം അച്ഛനെ കൊന്ന കുറ്റവാളികളെ കാണാന്‍ മക്കള്‍ ജയിലില്‍ പോകാറുണ്ടോ എന്നും മേജർ രവി ചോദിച്ചു.

ആന്റോ ആന്റണി ഒരുകാര്യം ആരോപിച്ചുതുകൊണ്ടാണ് താന്‍ ഇക്കാര്യങ്ങളെല്ലാം ഉന്നയിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു. താന്‍ ആരാധിക്കുന്ന പ്രധാനമന്ത്രിയാണ്. തന്റെ കുടുംബത്തിലെ അംഗത്തെ പോലെ കണക്കാക്കി പട്ടാള ക്യാമ്പിലെത്തി ദീപാവലി ആഘോഷിച്ചയാളാണ് പ്രധാനമന്ത്രി. അദ്ദേഹം ഇതുപോലൊരു കുറ്റകൃത്യം ചെയ്യുമെന്ന് നിങ്ങള്‍ക്ക് എങ്ങനെയാണ് പറയാന്‍ കഴിയുന്നതെന്നും മേജര്‍ രവി ചോദിച്ചു.