എം.സി ജോസഫൈന് എതിരെ മഹിളാ കോൺഗ്രസ് പ്രതിഷേധം; എ.കെ.ജി സെന്‍ററിന് മുന്നിൽ കനത്ത സുരക്ഷ

പരാതി പറയാൻ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈനെതിരെ എ.കെ.ജി സെൻററിന് മുന്നിൽ പ്രതിഷേധം. മഹിളാ കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായെത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരംഭിക്കാനിരിക്കെയായിരുന്നു എ.കെ.ജി സെൻററിന് മുന്നിൽ പ്രതിഷേധം. ഇതോടെ എ.കെ.ജി സെന്‍ററിന് മുന്നിൽ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

ജോസഫൈനെതിരെ പരസ്യ പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നു. ജോസഫൈനെതിരെ വഴിതടയല്‍ സമരം നടത്തുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്ങേയറ്റം പിന്തിരിപ്പന്‍ മാനസികാവസ്ഥയില്‍ നിന്നു കൊണ്ട് ഇരകളാക്കപ്പെട്ട സ്ത്രീകളെ വിചാരണ ചെയ്യുകയും അപമാനിക്കുകയും ചെയ്ത എം.സി ജോസഫൈനെ ഇനിയും തത്സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് കെ സുധാകരന്‍ പറഞ്ഞു.

എം.സി ജോസഫൈനെ മാറ്റണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും ആവശ്യപ്പെട്ടു. വനിതകള്‍ക്ക് ആവശ്യമില്ലാത്ത വനിതാ കമ്മീഷനെ എന്തിനാണ് സര്‍ക്കാര്‍ അരിയിട്ടു വാഴിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. ഗാര്‍ഹിക പീഡനത്തേക്കാള്‍ വലിയ മാനസിക പീഡനമാണ് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയില്‍ നിന്നും സ്ത്രീകള്‍ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.