മുന്‍പ്രിന്‍സിപ്പല്‍ എന്‍.എല്‍ ബീനയുടെ മകള്‍ക്ക് മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ അനധികൃത വാസം; ചോദ്യം ചെയ്ത അന്ധഅധ്യാപികക്ക് മര്‍ദ്ദനം, പ്രതിഷേധമുയര്‍ത്തി വിദ്യാര്‍ഥികള്‍, ഇടപെടില്ലെന്ന് പ്രിന്‍സിപ്പല്‍

വി.കെ.സനിഷ്

മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ അനധികൃതമായി താമസിക്കുന്ന മുന്‍പ്രിന്‍സിപ്പല്‍ എന്‍ എല്‍ ബിനയുടെ മകളും സ്വകാര്യ സ്ഥാപനത്തില്‍ ഡോക്ടറുമായ അപര്‍ണ വേണുഗോപാല്‍ കാഴ്ച വൈകല്യമുള്ള തന്നേയും മാനസീക വെല്ലുവിളി നേരിടുന്ന സഹോദരന്‍ വിനോദിനേയും മര്‍ദ്ദിച്ചതായി മലയാളം വിഭാഗം അധ്യാപിക എ പി ശ്രീകല പാരാതി നല്‍കി.

എന്‍.എല്‍ ബീന മഹാരാജാസ് കോളേജില്‍ നിന്നും സ്ഥലം മാറി പോയിട്ട് മാസങ്ങളായി. പഴയ പ്രന്‍സിപ്പലിന്റെ മകള്‍ എന്ന ആനുകൂല്യത്തിലാണ് അപര്‍ണ ഇപ്പോഴും കോളേജ് സ്റ്റാഫ് ഹോസ്റ്റലില്‍ താമസം തുടരുന്നത്. കോളേജ് അധികൃതരില്‍ ചിലരുടെ ഒത്താശയോടെയാണ് ഇവര്‍ അനധികൃതമായി താമസിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. അസമയത്തും മറ്റും അന്തേവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില്‍ ഹോസ്റ്റല്‍ ചട്ടങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചത് ചോദ്യം ചെയ്തതാണ് തന്നെ മര്‍ദിക്കാന്‍ കാരണമെന്ന് ശ്രീകല പറയുന്നു. ഇക്കാര്യമുന്നയിച്ച് എറണാകുളം സൗത്ത് പോലീസ് സേറ്റേഷനിലും കോളേജിയേറ്റ് ഡയറക്ടര്‍ക്കും ശ്രീകല പരാതി കൊടുത്തിട്ടുണ്ട്. നേരത്തെ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം നടന്ന സംഭവത്തെക്കുറിച്ച് അധ്യാപിക ശ്രീകല പറയുന്നതിങ്ങനെ:

കോളേജിയേറ്റ് ഡയറക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരം കാഴ്ചയ്ക്ക് പ്രശ്നമുള്ള ഞാനും മനോവൈകല്യമുള്ള സഹോദരന്‍ എ.പി. വിനോദും കഴിഞ്ഞ വര്‍ഷം ആഗസ്ത് മാസം മുതല്‍ സ്റ്റാഫ് ഹോസ്റ്റലിലെ താമസക്കാരാണ്. എന്റെ തൊട്ടടുത്ത മുറിയിലാണ് മുന്‍ പ്രിന്‍സിപ്പലിന്റെ മകള്‍ അനധികൃതമായി താമസിച്ചു വന്നിരുന്നത്. കോളേജിലെ അധ്യാപകരെക്കുറിച്ചും വിദ്യാര്‍ഥികളെക്കുറിച്ചുമൊക്കെ മോശമായി സംസാരിക്കുന്ന അവരോട് പരമാവധി അകന്നു മാറിയാണ് ഞാന്‍ കഴിഞ്ഞിരുന്നത്.

കഴിഞ്ഞ ക്രിസ്മസ് അവധിയ്ക്ക് അപര്‍ണ ഒരു യാത്രകഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ ഇവിടത്തെ ലേഡീസ് വിംഗിന്റെ താക്കോല്‍ കളഞ്ഞ് പോയെന്നും അവര്‍ക്ക് വാതില്‍ തുറന്നു കൊടുക്കണമെന്നും മുന്‍പ്രിന്‍സിപ്പല്‍ വിളിച്ചു പറഞ്ഞു. നാട്ടിലേക്ക് പോകാന്‍ പുറപ്പെട്ട ഞാന്‍ താക്കോല്‍ ഇവിടത്തെ ഒരു അന്തേവാസിയെ ഏല്‍പ്പിക്കാമെന്ന ഉറപ്പിന്‍മേല്‍ അവര്‍ക്ക് കൊടുത്തു. എന്നാല്‍ തിരിച്ച് സഹോദരനൊപ്പം വന്ന എനിക്ക് മൂന്നര മണിക്കൂര്‍ പുറത്തു നില്‍ക്കേണ്ടി വന്നു. എന്നിട്ടും ഞാന്‍ അവരോട് ദേഷ്യപ്പെട്ടില്ല. പിന്നിട് അവര്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ ഞാന്‍ താക്കോല്‍ നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി വന്ന് വാതിലില്‍ മുട്ടുകയുണ്ടായി. ഞാന്‍ അപ്പോഴും അവര്‍ക്ക് തുറന്നു കൊടുത്തു. എന്നാല്‍ പിറ്റേ ദിവസം അവരെന്നെ സമീപിച്ച് താക്കോല്‍ കോളേജിലെ ഹിസ്റ്ററി അധ്യാപകന്‍ ജയ്സണെ ഏല്‍പ്പിക്കാന്‍ പറഞ്ഞു. എന്നാല്‍ സ്ത്രീകളുടെ വിങിന്റെ താക്കോല്‍ പുരുഷന്‍മാര്‍ക്ക് ഏല്‍പ്പിച്ച് നല്‍കാന്‍ സാധ്യമല്ലെന്നും വേണമെങ്കില്‍ താക്കോല്‍ ഡ്യൂപ്ലിക്കേറ്റ് എടുത്തോളു എന്നു പറയുകയും ചെയ്തു. എന്നാല്‍ അവര്‍ എന്നെ ശാരീരികമായി മര്‍ദ്ദിച്ച് കീഴ്പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

തന്റെ പക്കല്‍ നിന്നും താക്കോല്‍ ലഭിക്കില്ലെന്നറിഞ്ഞപ്പോള്‍ അവര്‍ ഭീഷണി തുടരുകയാണുണ്ടായത്. ഞാനും എന്റെ അമ്മയും വിചാരിച്ചാല്‍ നിങ്ങളുടെ ജോലി ഇല്ലാതാക്കാന്‍ കഴിയും എന്നാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് മുന്‍ പ്രിന്‍സിപ്പാള്‍ എന്‍.എല്‍ ബീന നിരവധി തവണയായി എന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സംഭവം വിദ്യാര്‍ഥികള്‍ അറിഞ്ഞതില്‍ അവര്‍ വീണ്ടും ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ്. അവരോട് അടുപ്പമുള്ള കോളേജിലെ ചില അധ്യാപകരും ഭീഷണിയ്ക്ക് കൂട്ടുനില്‍ക്കുകയാണ്.

ഹിത, പ്രിന്‍സിപ്പാള്‍ മഹാരാജാസ് കോളേജ്

സംഭവത്തെക്കുറിച്ച് വ്യക്തമായി പ്രതികരിക്കാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറായില്ല. രണ്ട് പേരും പരാതി നല്‍കിയിട്ടുണ്ടെന്നും അത് കോളേജിയറ്റ് ഡയരക്ടര്‍ക്ക്കൈമാറിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ മുന്‍പ്രിന്‍സിപ്പാളിന്റെ മകള്‍ അനധികൃതമായാണോ താമസിക്കുന്നത് എന്ന ചോദ്യത്തിന് അത് പ്രിന്‍സിപ്പാലിന്റെ പരിധിയില്‍ വരുന്ന കാര്യമല്ല എന്ന് പറഞ്ഞ് അവര്‍ ഒഴിവാകുകയായിരുന്നു.

സംഭവത്തെക്കുറിച്ച് കോളേജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ മൃദുല പറയുന്നതിങ്ങനെ

കഴിഞ്ഞ കുറേക്കാലമായി അനധികൃതമായി പഴയ വിവാദ പ്രിന്‍സിപ്പല്‍ ബീനയുടെ മകള്‍ അപര്‍ണ്ണ ,അവരുടെ സ്തുതിപാടകരായ ചില അധ്യാപകരുടെ ഒത്താശയോടെ കോളേജ് സ്റ്റാഫ് ഹോസ്റ്റലില്‍ താമസിച്ച് വരികയാണ്. അവരുടെ സ്വാതന്ത്ര്യത്തിന് തടസ്സം നില്‍ക്കുന്നവര്‍ക്കെതിരെ അധികാരവും പണവും ഉപയോഗിച്ച് കള്ളക്കേസുകള്‍ ചമയ്ക്കുന്നത് ഇതാദ്യമല്ല. ഒരിക്കല്‍ അതിനിരയായത് വിദ്യാര്‍ത്ഥികളായിരുന്നുവെങ്കില്‍, ഇന്നതൊരു അധ്യാപികയാണ്. സ്റ്റാഫ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുടെ മുറിയില്‍ നിന്ന് ആയുധം കണ്ടെത്തിയ വിഷയം ഇവിടെ ചേര്‍ത്ത് വായിക്കാവുന്നതാണ്.

എസ്.എഫ്.ഐ പറയുന്നത്

മുമ്പ് വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍ പൊളിച്ചപ്പോള്‍ അവര്‍ക്ക് താത്ക്കാലികമായി തമസിക്കാന്‍ സ്റ്റാഫ് ഹോസ്റ്റല്‍ അനുവദിച്ചിരുന്നു. എസ്.എഫ്.ഐ നിരാഹാര സമരം നടത്തിയതിന്റെ ഭാഗമായിട്ടാണ് അത് ലഭിച്ചത്. എന്നാല്‍ അധിക ദിവസം വിദ്യാര്‍ഥികള്‍ക്ക് അവിടെ താമസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഹോസ്റ്റലില്‍ നിന്നും ആയുധം പിടിച്ചെടുത്തിരുന്നു. ഇത് വിദ്യാര്‍ഥികള്‍ കൊണ്ടുവച്ചാണെന്ന് പറഞ്ഞ് അവിടെ നിന്നും അവരെ ഇറക്കിവിടുകയായിരുന്നു. പോരാത്തതിന് പൊലീസ് കേസും.

ഇത് ആസൂത്രിതമായ നീക്കമായിരുന്നു എന്ന് എസ്.എഫ്.ഐ അന്നേ ആരോപിച്ചിരുന്നു. ചില അധ്യാപകര്‍ക്ക് അവിടെ സൈ്വര്യ വിഹാരം നടത്താന്‍ വിദ്യാര്‍ഥികളെ പുറത്തുചാടിക്കാനുള്ള നീക്കമായിരുന്നു അതെന്ന് ശ്രീകല ടീച്ചറെ മര്‍ദ്ദിച്ച സംഭവത്തിലൂടെ പുറത്തു വന്നിരിക്കുകയാണ്.വിദ്യാര്‍ഥികളുടെ സാമിപ്യം പലപ്പോഴും ഇവര്‍ക്ക് തടസമുണ്ടാക്കിയിരുന്നു. മുന്‍ പ്രിന്‍സിപ്പലിന്റെ മകളെ താമസിപ്പിച്ചതിനും, സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയതിനും കോളേജിലെ മറ്റ് അധ്യാപകരുടെ സഹായം ഉണ്ടായി എന്നതും അപമാനകരമായ കാര്യമാണ്- ഷാസി എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി

എസ് എഫ് ഐ വിദ്യാര്‍ഥികള്‍ കസേര കത്തിച്ചതുമായി ബന്ധപ്പെട്ട് വിവാദത്തിലായ പ്രിന്‍സിപ്പലാണ് എന്‍.എല്‍. ബീന. കസേര കത്തിച്ച സംഭവത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനം മുടങ്ങിയിരക്കുകയാണ്. മഹാരാജാസിലെ പ്രശ്നപരിഹരമെന്നോണം പ്രിന്‍സിപ്പലിനെ ജൂലായില്‍ തലശ്ശേരി ബ്രണ്ണന്‍ കോളെജിലേക്ക് മാറ്റിയിരുന്നു. ആണ്‍കുട്ടികളുടെ ചൂട് പറ്റാനാണ് പെണ്‍കുട്ടികള്‍ കോളേജില്‍ വരുന്നതെന്ന അവരുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു.