മൊഴി മാറ്റിയത് പ്രതികളെ പേടിച്ചിട്ട്; കോടതിയോട് ക്ഷമ ചോദിച്ച് കൂറുമാറിയ സാക്ഷി

അട്ടപ്പാടി മധുകൊലക്കേസില്‍ കൂറുമാറിയ സാക്ഷി കക്കി ഇന്ന് വീണ്ടും പ്രോസിക്യൂഷന്‍ അനുകൂല മൊഴി നല്‍കി. പൊലീസിന് നല്‍കിയ മൊഴിയാണ് ശരിയെന്ന് കക്കി കോടതിയില്‍ സമ്മതിച്ചു. താന്‍ നേരത്തെ മൊഴിമാറ്റിയത് പ്രതികളെ പേടിച്ചിട്ടാണെന്നും കക്കി കോടതിയില്‍ പറഞ്ഞു. കേസില്‍ പത്തൊമ്പതാം സാക്ഷിയാണ് കാക്കി. കള്ളം പറഞ്ഞതിന് കോടതിയോട് കക്കി ക്ഷമ ചോദിച്ചു.

കേസില്‍ നേരത്തെ കൂറുമാറിയ രണ്ട് സാക്ഷികളെയാണ് കോടതി ഇന്ന് വീണ്ടും വിസ്തരിക്കുന്നത്. 18,19 സാക്ഷികളായ കാളി മൂപ്പന്‍, കക്കി എന്നിവരെയാണ് മണ്ണാര്‍ക്കാട് എസ് സി എസ്ടി വിചാരണക്കോടതി വിളിപ്പിച്ചത്. അതേസമയം, 11 കുറ്റാരോപിതരുടെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിധി പറഞ്ഞേക്കും.

കൂറുമാറിയ സാക്ഷികളെ ഇത് രണ്ടാം തവണയാണ് മധുകേസില്‍ വീണ്ടും വിസ്തരിക്കുന്നത്. നേരത്തെ സ്വന്തം ദൃശ്യം ഉള്‍പ്പെട്ട ഭാഗം പ്രദര്‍ശിപ്പിച്ചപ്പോള്‍, ഒന്നും കാണുന്നില്ലെന്ന് പറഞ്ഞ സുനില്‍ കുമാറിനെ കാഴ്ച പരിശോധിപ്പിച്ച ശേഷം കോടതി വിസ്തരിച്ചിരുന്നു.