കമലാ സുരയ്യയുടെ മതംമാറ്റവും ലൗ ജിഹാദ്; 'മതംമാറ്റത്തിന്റെ മറവില്‍ ശാരീരികമായി ഉപയോഗിക്കാന്‍ ശ്രമിച്ചു' - ആരോപണവുമായി പരിവാര്‍ സംഘടന

എഴുത്തുകാരി മാധവിക്കുട്ടിയുടെ മതംമാറ്റം ലൗ ജിഹാദാണെന്ന ആരോപണവുമായി പരിവാര്‍ സംഘടനാ നേതാവ്. ആര്‍എസ്എസിന്റെ ഉപസംഘടനകളില്‍ ഒന്നായ തപസ്യയുടെ തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ അനില്‍ വൈദ്യമംഗലമാണ് മാധവിക്കുട്ടിയെക്കുറിച്ച് ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

റാണി പത്മിനിയെക്കുറിച്ചും ഉണ്ണിയാര്‍ച്ചയെക്കുറിച്ചും സെക്‌സി ദുര്‍ഗ്ഗയെക്കുറിച്ചും പറഞ്ഞ ശേഷമാണ് പരിവാ‍ര്‍ നേതാവ് മാധവിക്കുട്ടിയെക്കുറിച്ചുള്ള പരാമര്‍ശം നടത്തുന്നത്. പരിവാ‍ര്‍ നേതാവ് കമലയെക്കുറിച്ച് പറയുന്നത് ഇങ്ങനെ.

” നാലാപ്പാട്ടെ എഴുത്തുകാരിയായിരിക്കുന്ന കമല എന്ന് പറയുന്ന മാധവിക്കുട്ടി എന്ന് പറയുന്ന എഴുത്തുകാരിയെ അവരുടെ ജീവിതകാലം മുഴുവന്‍, മനോഹരമായ രചനകളിലൂടെ ഭാരതീയമാ ബിംബകല്‍പ്പനകളെ അമ്മാനമാടി കവിത രചിച്ച ബാലാമണിയമ്മയുടെ പാരമ്പര്യത്തിലുള്ള കമലയെ ലൗ ജിഹാദിന്റെ മറവില്‍ മതംമാറ്റി സ്വന്തം ശാരീരികമായ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വേണ്ടി ഉപയോഗിക്കാന്‍ ശ്രമിച്ചിട്ട് അവസാനം അവരെ കരിമ്പിന്‍ചണ്ടിയെ പോലെ വലിച്ചെറിഞ്ഞ് ലൗ ജിഹാദിന്റെ പ്രതീകമാക്കി മാറ്റിയപ്പോള്‍ ആ കമലയെ മാറ്റി ആമിയെന്ന പേരോട് കൂടി ഒരു പുതിയകാല രചനയ്ക്കും ആക്കം കൂട്ടുകയാണ് നവകാല ചലച്ചിത്രകാരന്മാര്‍ എന്നു പറയുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലതാണ്”

മാധവികുട്ടി കമലാ സുരയ്യ ആയത് ലൗ ജിഹാദാണെന്നും മാധവിക്കുട്ടിയുടെ ജീവിതത്തെ സിനിമയാക്കുന്ന സംവിധായകന്‍ കമലിനെതിരെയും പരിവാര്‍ നേതാവ് ആരോപണം ഉന്നയിക്കുന്നുണ്ട്.

എന്നാല്‍, എങ്ങനെയാണ് മാധവികുട്ടിയുടെ മതംമാറ്റം ലൗ ജിഹാദ് ആകുന്നതെന്നും അവരെ ആരാണ് ശാരീരികമായി ഉപയോഗിക്കാന്‍ ശ്രമിച്ചതെന്നോ അനില്‍ പറയുന്നില്ല.

കേരളത്തിലുള്ള എല്ലാ മതംമാറ്റങ്ങളും ലൗ ജിഹാദിന്റെ ലേബലില്‍ ചിത്രീകരിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങളുടെ ഇടയിലാണ് മാധവിക്കുട്ടിയുടെ പേരില്‍ വര്‍ഗീയ വിഷം ചീറ്റി പരിവാര്‍ നേതാവ് രംഗത്ത് എത്തിയിരിക്കുന്നത്.

https://www.facebook.com/100011712817472/videos/479012382499185/