എഐ ഉപയോഗിച്ച് പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങൾ ഉണ്ടാക്കി പ്രചരിപ്പിച്ചു, ഭീഷണിപ്പെടുത്തി; വയനാട്ടിൽ പിടിയിലായത് 14 കാരൻ

സാമൂഹിക മാധ്യമങ്ങളില്‍ നിന്നും സ്‌കൂള്‍ ഗ്രൂപ്പുകളില്‍ നിന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ ചിത്രങ്ങളെടുത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജി (എഐ) ഉപയോഗിച്ച് മോർഫ് ചെയ്ത് നഗ്‌ന ചിത്രങ്ങളാക്കി പ്രചരിപ്പിച്ച പതിന്നാലുകാരന്‍ പിടിയില്‍.

ഇരയായ നിരവധി വിദ്യാർഥിനികളുടെ പരാതിയെ തുടർന്ന് ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വയനാട് സൈബര്‍ പോലീസ് സംഘം 14 കാരനെ പിടികൂടിയത്. സാമൂഹിക മാധ്യമത്തില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും പെൺകുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തുവരികയായിരുന്നു വിദ്യാർത്ഥി.

ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകളാണ് ഇതിനായി ഉപയോഗിച്ചത്. ഇരയായ പെണ്‍കുട്ടികള്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും ചിത്രങ്ങള്‍ അയച്ചു. അന്വേഷണ ഏജന്‍സികളുടെ പിടിയില്‍ പെടാതിരിക്കാന്‍ വിപിഎന്‍ സാങ്കേതികവിദ്യയും ചാറ്റ്‌ബോട്ടുകളും ഇതിനായി ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

ആയിരക്കണക്കിന് ഐപി അഡ്രസുകള്‍ വിശകലനം ചെയ്തും ഗൂഗിള്‍, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം കമ്പനികളില്‍ നിന്ന് ലഭിച്ച വ്യാജ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഉപയോഗിച്ചുമാണ് സൈബര്‍ പൊലീസ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്. വയനാട് സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.