ധോണിക്ക് മദപ്പാടുകാലം, പ്രത്യേക നിരീക്ഷണത്തില്‍; ശീലങ്ങള്‍ പഠിപ്പിക്കാന്‍ രണ്ട് പാപ്പാന്മാര്‍

ഞായറാഴ്ച പിടികൂടിയ കാട്ടുകൊമ്പന്‍ ‘ധോണി’ എന്ന പി ടി സെവന് ഇത് മദപ്പാടുകാലമാണെന്ന് വന്യമൃഗ പരിചരണ വിദഗ്ധര്‍. ഇതിനെ തുടര്‍ന്ന് ധോണിയെ പ്രത്യേക നിരീക്ഷണത്തിലാക്കി. ആനയെ ശീലങ്ങള്‍ പഠിപ്പിക്കാന്‍ രണ്ട് പാപ്പാന്മാരെ നിയോഗിക്കും. കൂടാതെ ചട്ടം പഠിപ്പിക്കാന്‍ വനംവകുപ്പിന്റെ വിദഗ്ധ സംഘമുണ്ടാകും. കെ വിജയാനന്ദന്റെ നേരിട്ടുളള നിരീക്ഷണത്തിലാണ് കാട്ടുകൊമ്പന്‍

മടക്കുവെടിയേറ്റതിന്റെ ക്ഷീണമെല്ലാം മാറിയിട്ടുണ്ടെന്നും നിലവില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കെ വിജയാനന്ദന്‍ പറഞ്ഞു. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ മേല്‍നോട്ടത്തില്‍ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് ഉദ്യോഗസ്ഥരേയും ഒരു ഡോക്ടറേയും പ്രത്യേകം നിയോഗിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.

മയക്കുവെടിയുതിര്‍ത്ത് പിടികൂടി കൂട്ടിലാക്കിയ ധോണിയുടെ ആരോഗ്യനില തൃപ്തികരമാണ്. ക്ഷീണം മാറാനുള്ള മരുന്നുകള്‍ നല്‍കുന്നതിനൊപ്പം ആനയെ വെള്ളമൊഴിച്ച് നിരന്തരം തണുപ്പിക്കുന്നുണ്ട്. വെറ്ററിനറി ഡോക്ടറുടെ സാന്നിധ്യത്തില്‍ ഓരോദിവസവും ആനയുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ട്.

ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്ന പി ടി സെവനെ ഞായറാഴ്ച രാവിലെ 7.10ഓടെയാണ് മയക്കുവെടി വെച്ച് പിടികൂടിയത്. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്.