കേരളം ഭരിക്കുന്നവർ നടപ്പാക്കുന്നത് സംഘ്പരിവാർ നയങ്ങളാണെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ് എം.എ ബേബി: എം.കെ മുനീർ

സംസ്ഥാന മുഖ്യമന്ത്രിയും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ യുഎപിഎ ചുമത്തി അലനെയും താഹയെയും ഒരു വർഷത്തിനടുത്ത് തടവിലിട്ടത് സി.പി.എം നിലപാടിന് വിരുദ്ധമായാണെന്ന് എം.കെ മുനീർ. മനുഷ്യാവകാശങ്ങളെ കുറിച്ച് ഇത്രമേൽ അജ്ഞനായ പിണറായി വിജയൻ മാർക്സിസ്റ്റ് പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോയിൽ വരെ എത്തിയത് അതിശയോക്തി നൽകുന്നു എന്നും എം.കെ മുനീർ ഫെയ്സ്ബുക്കിൽ കുറിച്ചു.

എം.കെ മുനീറിന്റെ കുറിപ്പ്:

അവസാനം അലനും താഹയ്ക്കും ജാമ്യം ലഭിച്ചിരിക്കുന്നു.

ആൾ ഇന്ത്യാ കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ നിലപാടിന് വിരുദ്ധമായി കേരള മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ യുഎപിഎ ചുമത്തി ഒരു വര്ഷത്തിനടുത്ത് തടവിലിട്ടത് സമ്പൂർണ്ണമായും കമ്മ്യൂണിസ്റ്റ് കുടുംബത്തിൽ നിന്നുള്ള രണ്ട് ചെറുപ്പക്കാരെയാണ്.

മനുഷ്യാവകാശങ്ങളെ കുറിച്ച് ഇത്രമേൽ അജ്ഞനായ ശ്രീ പിണറായി വിജയൻ മാർക്സിസ്റ്റ് പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോയിൽ വരെ എത്തിയത് അതിശയോക്തി നൽകുന്നു.

വിദ്യാർത്ഥികളായ ഈ കുട്ടികളുടെ പേരിൽ കേരള പോലിസും ആഭ്യന്തര വകുപ്പും ഉയർത്തിയ ആരോപണം മാവോയിസ്റ്റ് ബന്ധം എന്നതാണ്. എന്നാൽ എന്തെങ്കിലും നിയമവിരുദ്ധ ക്രിമിനൽ പ്രവർത്തനം അവർ നടത്തിയതായി റിപ്പോർട്ടുമില്ല.പ്രോസിക്യൂഷന് അങ്ങനെ തെളിയിക്കാൻ സാധിച്ചിട്ടുമില്ല.

കഴിഞ്ഞ കാലങ്ങളിൽ ഈ കുട്ടികളുടെ കുടുംബം അനുഭവിച്ച വ്യഥയുടെയും കണ്ണുനീരിന്റെയും ഫലമാകാം അതേ എൻഐഎയും എൻഫോഴ്സ്മെന്റ്‌ ഡയറക്ടറേറ്റും യുഎപിഎ ചുമത്തി മുഖ്യമന്ത്രിയുടെ ഓഫിസ്സിനെ വരെ അന്വേഷണ പരിധിയിലുൾപ്പെടുത്തിയത്.

യുഎപിഎ ചുമത്തുന്നത് സിപിഎം നയമല്ലെന്ന് പറയുന്ന എംഎ ബേബി, അപ്പോൾ കേരളം ഭരിക്കുന്നവർ നടപ്പാക്കുന്നത് സംഘ്പരിവാർ നയങ്ങളാണെന്ന് കൂടെ പറയാതെ പറഞ്ഞിരിക്കുകയാണ്.

Read more

https://www.facebook.com/mkmuneeronline/posts/3227022804079465