ദിലീപ് സിനിമയായ 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'യെ പ്രശംസിച്ചത് ഇതിനാല്‍; വിമര്‍ശനം ശക്തമായതോടെ വിശദീകരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി

ദിലീപ് നായകനായെത്തിയ ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ സിനിമ തിയറ്ററില്‍ പോയി കണ്ടശേഷം നടത്തിയ അഭിപ്രായത്തില്‍ വിശദീകരണവുമായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി.
സിനിമയില്‍ അഭിനയിച്ച, ആരോപണവിധേയനായ നടനെ ന്യായീകരിക്കുന്നുവെന്ന് ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല, പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യര്‍ത്ഥന കൊണ്ടാണ് സിനിമ കാണാന്‍ നിര്‍ബന്ധിതനായത്, സിനിമ കണ്ടപ്പോള്‍ നല്ല സന്ദേശമുള്ള സിനിമയാണിതെന്ന് തോന്നി’, മറിച്ച് അഭിപ്രായം ഉള്ളവരും ഉണ്ടാകാമെന്നും അദേഹം വ്യക്തമാക്കി. സമൂഹമാധ്യമത്തിലടക്കം രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെയാണ് വിശദീകരണവുമായി എംഎ ബേബി രംഗത്തെത്തിയിരിക്കുന്നത്.

എംഎ ബേബിയുടെ വിശദീകരണത്തിന്റെ പൂര്‍ണരൂപം:

Read more

പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമ കണ്ട് ഞാന്‍ ഒരു അഭിപ്രായം പറഞ്ഞതിനെ ക്കുറിച്ച് പല സുഹൃത്തുക്കളും എന്നോട് നേരിട്ടും അല്ലാതെയും പരാതി പറഞ്ഞു. അതിനെക്കുറിച്ച് എനിക്ക് പറയുവാനുള്ളത് ഇതാണ്.
കേരളത്തില്‍ നിന്നുള്ള ഒരു യുവ പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യര്‍ത്ഥന കൊണ്ടാണ് ഞാന്‍ ഈ സിനിമ കാണാന്‍ നിര്‍ബന്ധിതനായത്.
സിനിമ കണ്ടപ്പോള്‍, ഒരു നല്ല സന്ദേശമുള്ള സിനിമയാണിതെന്ന് എനിക്ക് തോന്നി. മറിച്ച് അഭിപ്രായം ഉള്ളവരും ഉണ്ടാകാം. കലാപരമായി അസാധാരണമായ ഔന്നത്യം ഇതിനില്ലെങ്കിലും അക്രമരംഗങ്ങളോ അനാവശ്യമായ അസഭ്യസംഭാഷണങ്ങളോ ഒന്നും ഇല്ലാത്ത ഭേദപ്പെട്ട ഒരു സിനിമ ആയി തോന്നി. അതുകൊണ്ടാണ് സംവിധായകനെ അല്ലാതെ മറ്റാരെയും പേരെടുത്ത് പരാമര്‍ശിക്കാതെ ഞാന്‍ അത് പങ്കുവെച്ചത്.
ഇക്കാര്യത്തിന് ഇതില്‍ കൂടുതല്‍ അര്‍ത്ഥമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇതില്‍ അഭിനയിച്ച, ആരോപണവിധേയനായ നടനെ ഞാന്‍ ന്യായീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല.
തികച്ചും അപ്രതീക്ഷിതമായി ഒട്ടേറെ സഖാക്കള്‍ അനുഭാവികള്‍ തുടങ്ങിയവര്‍ സദുദ്ദേശ്യത്തിലും മറ്റു ചിലര്‍ അങ്ങനെയല്ലാതെയും ഈ കാര്യത്തില്‍ എന്നോട് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. പാര്‍ട്ടിയേയും എന്നെയും സ്‌നേഹിക്കുന്നവരെ ഇത്തരത്തില്‍ ഉദ്ദേശിക്കാതെ പ്രയാസപ്പെടുത്തിയതില്‍ എനിക്കും വിഷമമുണ്ട്