ഇ.ഡി രജിസ്റ്റര്‍ ചെയ്ത കളളപ്പണ കേസിൽ എം. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സ്വർണ കളളക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി സിംഗിൾ ബെഞ്ച് ആണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നിലവിലെ അന്വേഷണ പുരോഗതി എൻഫോഴ്സ്മെന്‍റും കോടതിയെ അറിയിക്കും.

സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് തന്നെ പ്രതി ചേർത്തതെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നുമാണ് ശിവശങ്കറിന്‍റെ വാദം. എന്നാൽ അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ജാമ്യം നൽകരുതെന്നും എൻഫോഴ്സ്മെന്‍റ്  ആവശ്യപ്പെടും. സ്വപ്‌നാ സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന്‍റേതു കൂടിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശിവശങ്കറിനായി സുപ്രീംകോടതി അഭിഭാഷകനാണ് ഹാജരാകുന്നത്.