ഡോളർ കടത്ത് കേസിലും എം. ശിവശങ്കറിന് ജാമ്യം; ഉച്ചയോടെ ജയിൽ മോചിതനാകും

ഡോളര്‍ കടത്തുകേസുമായി ബന്ധപ്പെട്ട് തടവില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. മൂന്നുമാസത്തിലേറെയായി ജയില്‍വാസമനുഭവിക്കുന്ന ശിവശങ്കറിന് ഇനി പുറത്തിറങ്ങാം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ സാമ്പത്തിക കുറ്റവിചാരണക്കോടതിയുടെ വിധി രാവിലെ 11 മണിയോടെയാണ് ഉണ്ടായത്. നേരത്തെ സ്വർണക്കടത്ത് കേസിലും കോടതി ശിവശങ്കറിന് ജാമ്യം നൽകിയിരുന്നു.

കാക്കനാട് ജില്ലാ ജയിലിലാണ് ഇദ്ദേഹമുള്ളത്. കോടതി നടപടികൾ പൂർത്തിയാക്കി ഇന്ന് ഉച്ചയ്ക്ക് ശേഷം പുറത്തിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. 95 ദിവസത്തിന് ശേഷമാണ് ശിവശങ്കർ ജയിൽ മോചിതനാകുന്നത്. കസ്റ്റംസിന്റെ ഭാഗത്തു നിന്ന് ജാമ്യം നൽകുന്നതിനെതിരെ ശക്തമായ വാദങ്ങളുണ്ടായില്ല. തനിക്കെതിരെ മറ്റു പ്രതികളുടെ മൊഴികളല്ലാതെ മറ്റു തെളിവുകൾ ഇല്ല എന്നായിരുന്നു ശിവശങ്കറിന്റെ വാദം.

രണ്ടു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെയ്ക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പിൽ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. നേരത്തെ സ്വർണക്കടത്ത് കേസിൽ ജാമ്യം നൽകിയ വേളയിൽ ഇതേ ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചിരുന്നത്.

വിദേശത്തേക്ക് 15 കോടി ഡോളർ കടത്തിയെന്നാണ് കേസ്. സ്വപ്‌ന, സരിത്, സന്ദീപ് എന്നിവർ പ്രതികളാണ്. സ്വപ്‌നയ്ക്കും സരിത്തിനും നേരത്തെ കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.

സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ ശിവശങ്കറിന് കഴിഞ്ഞയാഴ്ച സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സ്വര്‍ണക്കടത്തിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണക്കേസില്‍ ഹൈക്കാടതിയും ജാമ്യം അനുവദിച്ചിരുന്നു. ഡോളര്‍ക്കടത്ത് കേസ് മാത്രമാണ് ജയില്‍മോചിതനാകാന്‍ ശിവശങ്കറിനു മുന്നിലുണ്ടായിരുന്ന ഏക കടമ്പ.